ന്യൂഡൽഹി: അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്താൻ കരസേന മേധാവി എം.എം നരവനെ ഇന്ന് ലഡാക്ക് സന്ദർശിക്കും. ഗൽവാൻ അതിർത്തിയിൽ ഇന്നലെ ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നടന്നതിനു പിന്നാലെയാണ് കരസേന മേധാവിയുടെ സന്ദർശനം.
രണ്ടു ദിവസത്തെ സന്ദർശനമാണ് കരസേന മേധാവിയുടേത്. ഇന്ത്യ-ചൈന സംഘർഷത്തിൽ പരിക്കേറ്റ സൈനികരെ അദ്ദേഹം സന്ദർശിക്കുമെന്നാണ് കരുതുന്നത്.
ഇന്നലെ നടന്ന കമാൻഡർമാരുടെ ചർച്ച ചൊവ്വാഴ്ചയും തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഗൽവാൻ അതിർത്തിയിലെ സംഘർഷത്തിൽ കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ടുവെന്ന് ചൈന ഇന്നലെ ചർച്ചയിൽ സമ്മതിച്ചിരുന്നു. 11 മണിക്കൂറാണ് ചർച്ച നീണ്ടത്.
അതേസമയം, ഇന്ത്യ-റഷ്യ-ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച നാളെ മോസ്കോയിൽ നടക്കും. യോഗത്തിൽ നിലവിലെ അതിർത്തി സംഘർഷം ചർച്ചയാകുമെന്നാണ് സൂചന. ഇതിന്‍റെ ഭാഗമായി മൂന്ന് രാജ്യങ്ങളുടെയും സംയുക്ത സൈനികാഭ്യാസവും നടക്കും.