തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികൾക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുകയെന്നും ഒരു സമയം ഒരു ക്ലാസ് മാത്രമായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. അതുകൊണ്ട് ഒരു സമയത്ത് ഒരു ക്ലാസിലെ കുട്ടി ടിവിക്ക് മുന്നില്‍ എത്തിയാല്‍ മതി. ഒന്നിലധികം കുട്ടികള്‍ ഉളള വീടുകളില്‍ ഒരു ടിവി മതിയാകുമെന്നും മന്ത്രി ടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ക്ലാസുകള്‍ ആദ്യയാഴ്ച പരീക്ഷണാടിസ്ഥാനത്തിലാകും നടത്തുക. ഈ ക്ലാസുകള്‍ വീണ്ടും പ്രക്ഷേപണം ചെയ്യും. ടിവികളിൽ വിക്ടേഴ്സ് ചാനൽ ലഭിക്കാത്തവർക്ക് ഇന്റർനെറ്റ് ഉപയോഗിച്ച് കമ്പ്യൂട്ടർ വഴിയോ സ്മാർട്ട്ഫോൺ ഉപയോഗിച്ചോ ക്ലാസിൽ പങ്കെടുക്കാം. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. മലയാളം മീഡിയത്തിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ക്ലാസുകൾ എടുക്കുക.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 8.30 മുതല്‍ 5.30 വരെയാണ് ക്ലാസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ പുനഃസംപ്രേഷണം ഉണ്ടാകും. ഇതിന്റെ സമയക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാനുള്ള സംവിധാനമില്ലാത്ത കുട്ടികള്‍ക്ക് അവ ലഭ്യമാകുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. തദ്ദേശസ്ഥാപനങ്ങളടക്കമുള്ളവയുടെ സഹകരണത്തോടെ ഇതിനുള്ള ശ്രമം നടത്തണം. ക്ലാസ് കേള്‍ക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് സി.ഡി.എസ്., ലൈബ്രറികള്‍ തുടങ്ങി വിവിധ സംവിധാനങ്ങളിലൂടെ അത് ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നു.
ഡി.ടി.എച്ച്. വഴിയും ക്ലാസ് ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ ശൃംഖലയില്‍ ചില ഏജന്‍സികള്‍ ഇതിന് സന്നദ്ധമായിട്ടുണ്ട്.
വിക്ടേഴ്‌സ് ചാനല്‍ ലഭിക്കാത്ത പ്രദേശങ്ങളില്‍ ചാനല്‍ ലഭ്യമാക്കുന്നതിനുളള നടപടികള്‍ വിദ്യാഭ്യാസവകുപ്പ് എടുത്തുകൊണ്ടിരിക്കുകയാണെന്നും രണ്ടുദിവസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ആദ്യത്തെ ആഴ്ച ട്രയല്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ആദ്യത്തെ ആഴ്ചകളില്‍ എവിടെയൊക്കെയാണ് ലഭിക്കാത്തത് എന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കുന്നതിന് ശ്രമിക്കും. അങ്ങനെ കുറച്ചുദിവസത്തിനുള്ളില്‍ തന്നെ എല്ലാവര്‍ക്കും ക്ലാസ് ലഭിക്കുന്ന സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ടിവിയില്‍ ക്ലാസ് നഷ്ടമാകുന്നവര്‍ക്ക് യുട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കാണാമെന്നും മന്ത്രി പറഞ്ഞു. ടിവിയിലെ ക്ലാസ് അവസാനിച്ചയുടൻ തന്നെ യൂട്യൂബിൽ അപ് ലോഡ് ചെയ്യും. വലിയ സ്‌ക്രീന്‍ ആയതുകൊണ്ടാണ് ടിവി നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാത്രി ക്ലാസുകള്‍ വീണ്ടും ആവര്‍ത്തിക്കും. അതിന്റെ ടൈംടേബിളും നല്‍കിക്കഴിഞ്ഞു. അതുകൂടാതെ ശനി,ഞായര്‍ ദിവസങ്ങളില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും. അതായത് ഒരു ക്ലാസുകള്‍ രണ്ടുമൂന്നുതവണയായി രണ്ടാഴ്ചയ്ക്കുള്ളില്‍ കാണിക്കും. അങ്ങനെ വരുമ്പോള്‍ ആര്‍ക്കും ഒരു പാഠവും നഷ്ടപ്പെടാതെ വീണ്ടും കാണാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്കൊപ്പം അധ്യാപകരും ക്ലാസ് നിര്‍ബന്ധമായും കണ്ടിരിക്കണം.ചാനലിലെ ക്ലാസുകളുടെ ഫോളോഅപ്പ് നടത്തുന്നത് കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരായിരിക്കും.ടെലഫോണ്‍, വാട്‌സാപ്പ് മുഖാന്തരമോ കുട്ടിയുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു നെറ്റ്വര്‍ക്ക് ഉണ്ടാക്കേണ്ട ചുമതല അധ്യാപകനാണ്.
ക്ലാസിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുണ്ടാക്കുന്ന നെറ്റ്വവര്‍ക്ക് വഴി സംശയ ദുരീകരണം നടത്താം. അതിനുപുറമേ കേന്ദ്രീകൃതമായിത്തന്നെ ഒരു പാഠം കഴിയുമ്പോള്‍ കുട്ടികള്‍ക്ക് ഉണ്ടാകാവുന്ന സംശയങ്ങള്‍ അതേ കുറിച്ച് വിശകലം ചെയ്യുന്ന ഒരു ക്ലാസ് ഓരോ പാഠത്തിന് ശേഷവും ഉണ്ടാകും. ഇതുകൂടാതെ സമഗ്ര പോര്‍ട്ടല്‍ പോലുള്ള പോര്‍ട്ടലുകള്‍ വഴി സംശയങ്ങള്‍ അപ്‌ലോഡ് ചെയ്യാം.
രണ്ടുലക്ഷത്തിലധികം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരിക എന്ന് കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് ടിവിഎത്തിക്കാനുള്ള സംവിധാനങ്ങള്‍ ജനകീയമായി നടന്നിട്ടുണ്ട്. എത്രകുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാകാതിരുന്നു, എന്തുകൊണ്ട് ലഭ്യമാകാതിരുന്നു എന്നുള്ള ഫീഡ്ബാക്ക് എടുക്കുന്നതിന് വേണ്ടിയാണ് ആദ്യ ഒരാഴ്ച ട്രയല്‍ നടത്തുന്നത്. അതിനുശേഷം അവര്‍ക്ക് എങ്ങനെ സൗകര്യമൊരുക്കാം എന്നുള്ള ചര്‍ച്ച നടക്കും പ്ലാന്‍ ഉണ്ടാക്കും അതൊരു ജനകീയ പദ്ധതിയായി മാറും. രണ്ടാഴ്ചയക്കുളളില്‍ കേരളത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് ലഭ്യമാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് കരുതുന്നത്.
ഒരുമാസത്തേക്കുള്ള പാഠഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഓരോ ക്ലാസിന്റെയും പാഠഭാഗങ്ങളുടെ ഷൂട്ടിങ് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ വൈകിയിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കാലതാമസമുണ്ടായിട്ടുണ്ട്. എങ്കിലും പ്രിന്റ് ചെയ്തു കഴിഞ്ഞ പുസ്തകങ്ങളെല്ലാം ജില്ലാ ഹബ്ബുകളില്‍ എത്തിച്ചിട്ടുണ്ട്.
സ്‌കൂളില്‍ എത്തിക്കാന്‍ തടസ്സം വരുമോ എന്ന് ആശങ്കയുള്ളതിനാല്‍ ഏപ്രില്‍ 14-ന് പുസ്തകങ്ങളെല്ലാം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. ആര്‍ക്കുവേണമെങ്കിലും ഏതുപാഠഭാഗം വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതുചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ പുസ്തകങ്ങളെത്തിയിട്ടുണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്ക് പോയി വാങ്ങാം. സ്‌കൂളില്‍ പോയി വാങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് വീട്ടില്‍ പുസ്തകങ്ങള്‍ എത്തിച്ചുനല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ക്ലാസ് സംപ്രേഷണംചെയ്യുന്ന സമയം (തിങ്കള്‍മുതല്‍ വെള്ളിവരെ )
പ്ലസ് ടു -രാവിലെ 8.30 മുതല്‍ 10.30 വരെ, പുനഃസംപ്രേഷണം രാത്രി 7- 9
പത്താം ക്ലാസ് -രാവിലെ 11.00 മുതല്‍ 12.30 വരെ, പുനഃ സംപ്രേഷണം വൈകീട്ട് 5.30-7.30
ഒന്ന്- രാവിലെ 10.30 മുതല്‍ 11 വരെ
രണ്ട് -പകല്‍ 12.30 മുതല്‍ 1 വരെ
മൂന്ന്- പകല്‍ ഒന്നുമുതല്‍ 1.30 വരെ
നാല് – ഒന്നര മുതല്‍ രണ്ടുവരെ
അഞ്ച് – രണ്ട് മുതല്‍ രണ്ടരവരെ
ആറ് – രണ്ടര മുതല്‍ മൂന്നുവരെ
ഏഴ് – മൂന്നു മുതല്‍ മൂന്നരവരെ
എട്ട് – മൂന്നര മുതല്‍ നാലരവരെ
ഒമ്പത് -നാലര മുതല്‍ അഞ്ചരവരെ
പുനഃസംപ്രേഷണം ശനി, ഞായര്‍ ദിവസങ്ങളില്‍ (ക്ലാസ്, ശനി, ഞായര്‍ എന്ന ക്രമത്തില്‍)
ഒന്ന്, 8.00- 9.00, 8.00-900
രണ്ട്, 9.00 -10.30, 9.30-10.30
മൂന്ന്, 10.30-11.30, 10.30-12.00
നാല്, 11.30-12.30, 12.00-1.30
അഞ്ച്, 12.30-2.00, 1.30-2.30
ആറ്, 2.00-3.00, 2.30-.400
ഏഴ്, 3.00-4.30, 4.00-5.00
എട്ട്, 4.30-7.00, 5.00-7.30,ഒമ്പത്, 7.00-9.30, 7.30-10.00