തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തമ്മിലടിച്ച് കേരളാ കോൺഗ്രസ് . യു.ഡി.എഫ്. നേതൃത്വം ഇടപെട്ടുണ്ടാക്കിയ കരാര്‍ പാലിക്കാന്‍ ജോസ് കെ. മാണി പക്ഷം തയാറാകാത്തതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ജോസഫ് പക്ഷത്തിന്റെ നിലപാടിലുള്ള കടുത്ത പ്രതിഷേധം പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ നേരിട്ടു തന്നെ അറിയിച്ചു.
കഴിഞ്ഞ ജൂലൈയിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ എട്ടുമാസം ജോസഫ് പക്ഷത്തിന്റെ പ്രതിനിധിക്കാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. അതു പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ച് 24- സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ രാജിവച്ച് പ്രസിഡന്റ് സ്ഥാനം ജോസഫ് പക്ഷത്തിനു കൈമാറണമായിരുന്നു. എന്നാല്‍, ഇതുവരെ അദ്ദേഹം അതിനു തയാറായിട്ടില്ല.
പലതവണ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും രാജിവയ്ക്കില്ലെന്ന നിലപാടാണ് ജോസ് പക്ഷം സ്വീകരിച്ചിരിക്കുന്നതെന്നാണ് ജോസഫ് പക്ഷത്തിന്റെ പരാതി. കോട്ടയം ഡി.സി.സിയും കരാറിന്റെ ഭാഗമായിരുന്നെങ്കിലും തങ്ങള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു വ്യക്തമാക്കി അവരും കൈമലര്‍ത്തിയെന്നാണ് ജോസഫ് പരാതിപ്പെടുന്നത്. ഇത്തരം കരാര്‍ നിലവിലുണ്ടെന്ന് കോട്ടയം ഡി.സി.സി. സമ്മതിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസിന്റയ് ഇപ്പോഴത്തെ തമ്മിലടി തലവേദന സൃഷ്ടിക്കുന്നത് മുഴുവൻ യൂഡിഎഫിനാണ് .
ഇരുപക്ഷവും വഴങ്ങാതിരുന്നപ്പോള്‍ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ ഏറ്റെടുക്കുമെന്നു മുന്നറിയിപ്പു നല്‍കിയാണ് ഇരുകൂട്ടരെയും കോണ്‍ഗ്രസ് ഒത്തുതീര്‍പ്പില്‍ എത്തിച്ചത്. നേരത്തെ സെബാസ്റ്റിയന്‍ കുളത്തിങ്കലിന്റെ പേരില്‍ ഒരു കരാര്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന നിലപാടാണ് അന്നു കോണ്‍ഗ്രസ് സ്വീകരിച്ചതും. മാത്രമല്ല, ജില്ലാ പഞ്ചായത്തിലുള്ള മാണി വിഭാഗത്തിന്റെ ആറ് അംഗങ്ങളില്‍ നാലു പേര്‍ ജോസഫ് പക്ഷക്കാരായതുകൊണ്ട് എട്ടുമാസം അവര്‍ക്കു നല്‍കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിക്കുകയായിരുന്നു