ഇടുക്കി ; പെട്ടിമുടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മൂന്നാറിലെത്തി. ഹെലികോപ്ടർ മുഖേനയാണ് ഇരുവരും മൂന്നാറിലെത്തിയത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ഡി ജി പി ലോക്‌നാഥ് ബെഹ്റയും ഇരുവർക്കൊപ്പമുണ്ട് . സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന മന്ത്രി എം. എം മണി ഗവര്‍ണറെയും മുഖ്യമന്ത്രിയെയും സ്വീകരിക്കാന്‍ എത്തിയിരുന്നു. മൂന്നാറില്‍ നിന്ന് റോഡുമാര്‍ഗമാണ് മുഖ്യമന്ത്രിയും സംഘവും പെട്ടിമുടിയിലേക്ക് പോകുന്നത്. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പെട്ടിമുടിയിലേക്ക് പോകുന്നത്.
പിന്നീട് മൂന്നാറില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
കരിപ്പൂര്‍ ദുരന്തമുണ്ടായപ്പോള്‍ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിക്കാത്തതിനെ പ്രതിപക്ഷവും ബി ജെ പിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സന്ദർശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ശേഷം മാധ്യമങ്ങളെ കാണും. പെട്ടിമുടിയിൽ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാർ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്.അഞ്ച് മണ്ണുമാന്തിയന്ത്രങ്ങളും നൂറ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് ഗ്രാവല്‍ ബാങ്ക് ഭാഗത്ത് തിരച്ചില്‍ നടത്തുന്നത്.