തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിച്ചതിൽ കേരള സർക്കാർ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി.
യഥാർത്ഥ വസ്തുതകൾ പറയാതെ കേരളം കള്ളക്കഥ മെനയുന്നു എന്നും കേന്ദ്രവ്യോമയാനമന്ത്രി ട്വീറ്റിലൂടെ പറയുന്നു.
ട്വീറ്റിന്റെ പൂർണ്ണരൂപം.
രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും പിപിപി മാതൃകയിലേക്ക് മാറ്റാമെന്നതിന് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകുന്നത് 2018 നവംബർ 8-നാണ്. അഹമ്മദാബാദ്, ലഖ്‍നൗ, മംഗളുരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നിവയായിരുന്നു അവ.
എന്നാൽ ഈ പ്രക്രിയയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ മാറ്റണമെന്ന് കേരളസർക്കാർ ആവശ്യപ്പെട്ടു. കൊച്ചി, കണ്ണൂർ വിമാനത്താവളവികസനം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഡിസംബർ 4, 2018-ന് അവർ ഇതിനായി പ്രത്യേക കമ്പനി രൂപീകരിക്കുകയും, ഇതിനായി Right of First Refusal (ROFR) വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചർച്ചകളുടെ അടിസ്ഥാനത്തിൽ കേന്ദ്രം ഇത് അംഗീകരിച്ചു. സ്വകാര്യകമ്പനിയുമായി 10 ശതമാനത്തിന്‍റെ വ്യത്യാസത്തിൽ തുക ക്വോട്ട് ചെയ്താൽ സർക്കാരിന് തന്നെ വിമാനത്താവളനടത്തിപ്പ് നൽകാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ അദാനിയേക്കാൾ 19.6 ശതമാനം കുറഞ്ഞ തുകയാണ് കെഎസ്ഐഡിസി ക്വോട്ട് ചെയ്തത്.
നടത്തിപ്പ് കരാർ ലഭിച്ച കമ്പനി ഒരു യാത്രക്കാരന് 168 രൂപ വീതം ചെലവ് വച്ച് ക്വോട്ട് ചെയ്തപ്പോൾ, കെഎസ്ഐഡിസി ക്വോട്ട് ചെയ്തത് 135 രൂപയാണ്. മൂന്നാമത് എത്തിയ കമ്പനി 63 രൂപയാണ് ക്വോട്ട് ചെയ്തത്. അതായത്, സുതാര്യമായ രീതിയിൽ നടത്തിയ ബിഡ്ഡിംഗ് പ്രക്രിയയിൽ കെഎസ്ഐഡിസിക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അവർ ഇതിനെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിട്ടുമുണ്ട് – എന്ന് കേന്ദ്രവ്യോമയാനമന്ത്രി വ്യക്തമാക്കുന്നു.