ഇന്ന് നവംബർ 24. ഇന്ത്യയുടെ ധീരദേശ സ്നേഹി വീരലചിതിൻ്റെ ജന്മവാർഷികം. രാജ്യതലസ്ഥാനമായ ദില്ലിയിൽ മൂന്ന് ദിവസം നീണ്ട ചടങ്ങുകളോടെയാണ് ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയ പ്രമുഖർ ആഘോഷത്തിൽ പങ്കെടുക്കും. നാഷണൽ ഡിഫൻസ് അക്കാഡമി, ഇന്ത്യൻ യുവതയുടെ സ്വപ്നഭൂമിയായ ഇവിടെ നിന്നും പരിശീലനം പൂർത്തിയാക്കുന്ന മികച്ച പാസിംഗ് ഔട്ട് കേഡറ്റിന് നൽകുന്ന സ്വർണ്ണമെഡലിന് അക്കാഡമി നൽകിയിരിക്കുന്ന ഒരു നാമം ഉണ്ട്.
‘ലാചിത് ബോർഫുകൻ’ മെഡൽ.
എന്നാൽ എത്ര ഇന്ത്യക്കാർക്ക് ഈ പേര് പരിചയം ഉണ്ട്???
മുഗളന്മാരുടെ അന്ത:പ്പുരത്തിന് ചുറ്റും നട്ടം തിരിയുന്ന മധ്യകാല ഇന്ത്യയുടെ ചരിത്ര രചനാ ശൈലിയിൽ പെട്ട് പ്രാധാന്യം നഷ്ടപ്പെട്ട ലചിത് ബോർഫുകാനെ പോലെ അനേകം ധീരൻമാരിലൂടെ യഥാർത്ഥ ഇന്ത്യയെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വടക്ക് കിഴക്കൻ ഇന്ത്യയുടെ ‘ഛത്രപതി ശിവജി മഹാരാജ് ‘ എന്ന് അഹോമുകൾ വാഴ്ത്തിയ സൈന്യത്തലവൻ ലചിത് ബർഫുകൻ്റെ വീരേതിഹാസം 400 വർഷങ്ങൾക്കിപ്പുറം രാജ്യം ചർച്ച ചെയ്യുന്ന നാളുകളിലൂടെ ആണ് നാം കടന്നു പോകുന്നത്.
ഏഴ് സഹോദരിമാർ എന്ന് പേരുകേട്ട സുന്ദര ഭൂമിയിലേക്കുള്ള മുഗൾ അധിനിവേശത്തിന് അന്ത്യം കുറിച്ച വീര നായകൻ ലചിത്, ചക്രധ്വജ് സിംഹ രാജാവിന്റെ കൊട്ടാരത്തിലെ ബർഫുകൻ അഥവാ സേനാപതി ആയിരുന്നു.
ബ്രഹ്മപുത്രയുടെ ഓളങ്ങളിൽ അണിനിരന്ന അഹോം, ജയന്തിയ, ദിമാസ രാജവംശങ്ങളുടെ നാവിക സൈന്യത്തിൻ്റെ യുദ്ധതന്ത്രങ്ങൾക്ക് മുന്നിൽ ഔറംഗസേബിൻ്റെ മുഗൾസൈന്യം ദയനീയ പരാജയം ഏറ്റുവാങ്ങി. 1671-ൽ നടന്ന സരാഘട്ടിലെ ഈ യുദ്ധത്തോടെ ഗുവാഹത്തി അടക്കമുള്ള ദേശങ്ങൾ അഹോമുകളുടെ അവകാശത്തെ അരക്കിട്ടുറപ്പിച്ചു.
ഗറില്ലയുദ്ധമുറകൾ അടക്കം ലചിത്തും സൈന്യവും മെനഞ്ഞ യുദ്ധതന്ത്രങ്ങൾ മുഗൾ സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തി വച്ചു.
പോരാട്ടങ്ങളിലെ ഉജ്ജ്വല വിജയത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ അദ്ദേഹം മൃതിയടയുകയാണ് ഉണ്ടായത്.
24 നവംബർ 1622-ൽ ജനിച്ച ഇന്ത്യയുടെ ധീരദേശ സ്നേഹി വീരലചിതിൻ്റെ ജന്മവാർഷികം രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസം നീണ്ട ചടങ്ങുകളോടെ ഇന്ത്യാ ഗവൺമെൻ്റ് അടയാളപ്പെടുത്തുന്നു എന്നതിൽ ഓരോ രാജ്യസ്നേഹിക്കും അഭിമാനം കൊള്ളാം.