കറാച്ചി: രാജ്യത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനിടെ സൗജന്യ റേഷൻ വിതരണത്തിലും ഹിന്ദുക്കളോട് ജാതി വിവേചനം കാട്ടി പാകിസ്ഥാൻ. കൊറോണ ലോക്ക് ഡൗണിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ റേഷൻ വിതരണം ചെയ്യവെയാണ് ഹിന്ദുക്കൾക്ക് കൊടിയ അവഗണന നേരിട്ടത്. കറാച്ചിയിലെ റെഹ്രി ഘോത്തിൽ റേഷൻ വിതരണം ചെയ്യവേ അവ മുസ്ലീങ്ങൾക്ക് മാത്രമുള്ളതാണെന്ന വിചിത്ര ന്യായം ഉന്നയിച്ച് ഹിന്ദുക്കളെ മടക്കി അയയ്ക്കുകയായിരുന്നു.
സിന്ധ് ഗവണ്മെന്റ് ലോക്ക് ഡൗണിൽ കഷ്ടത അനുഭവിക്കുന്ന കൂലിപ്പണിക്കാർക്ക് നല്കാൻ അനുവദിച്ച റേഷൻ സാമഗ്രികളാണ് ഇത്തരത്തിൽ ഹിന്ദുക്കൾക്ക് നിഷേധിച്ചത്. പ്രാദേശിക എൻ ജി ഒ വഴിയായിരുന്നു റേഷൻ വിതരണം. 3000 പേരോളം റേഷൻ വാങ്ങാൻ ഇവിടെയെത്തിയിരുന്നു. എന്നാൽ ഇവരിൽ നിന്ന് ഹിന്ദുക്കളെ മാത്രം മടക്കി അയയ്ക്കുകയായിരുന്നു. ലിയാരി, സച്ചൽ ഘോത്ത്, എന്നിങ്ങനെ സിന്ധ് പ്രവിശ്യയിലെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഇത്തരത്തിൽ സൗജന്യ റേഷൻ നിഷേധിച്ചിട്ടുണ്ട്. സിന്ധ് പ്രവിശ്യയിൽ അരലക്ഷത്തിലധികം ഹിന്ദുക്കൾ താമസിക്കുന്നുണ്ട്.
ഈ സംഭവത്തിന് പിന്നാലെ സിന്ധിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ ഇപ്പോൾ ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണെന്ന് പാകിസ്താനിലെ സാമൂഹ്യ പ്രവർത്തകനായ ഡോ. അംജദ് അയ്യൂബ് മിർസ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പാകിസ്താനിലെ ന്യുനപക്ഷങ്ങൾക്ക് രാജസ്ഥാൻ വഴി ഭക്ഷണ സാമഗ്രികൾ എത്തിക്കാൻ അംജദ് അയ്യൂബ് ഇന്ത്യയോട് അഭ്യർത്ഥിച്ചു. സിന്ധിലെ ഹിന്ദുക്കൾ നേരിടുന്ന പ്രതിസന്ധി പ്രതിസന്ധി പരിഹരിക്കാൻ കാലതാമസമില്ലാതെ ഇടപെടണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.