Sunday, April 28, 2024
spot_img

യാത്രാ വിലക്കില്‍ കുടുങ്ങിയ നവവധുവിന് വിവാഹ മോതിരമെത്തിച്ച് അഗ്‌നിരക്ഷാ സേന

ഇരിട്ടി : നാളെ വിവാഹിതരാകുന്ന നവദമ്പതികള്‍ക്ക് വിവാഹ മോതിരമെത്തിച്ചു നല്‍കി ഇരിട്ടി അഗ്‌നിരാക്ഷാ സേന. ഇരിട്ടി കരിക്കോട്ടക്കരിയിലെ താളുകണ്ടത്തില്‍ ഇമ്മാനുവേല്‍ – ലില്ലി ദമ്പതികളുടെ മകള്‍ മറിയ ഇമ്മാനുവേലും കണിച്ചാര്‍ ചെങ്ങോത്തെ ഒറ്റപ്ലാക്കല്‍ ജോസ് – മേരിക്കുട്ടി ദമ്പതികളുടെ മകന്‍ ജോമിനും തമ്മിലുള്ള വിവാഹമാണ് വ്യാഴാഴ്ച നടക്കേണ്ടത്.

ആദ്യം ഏപ്രില്‍ 16 നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് നടന്നില്ല. ബോംബെയില്‍ ഒരു മാനുഫാക്ച്ചറിംഗ് കമ്പനിയില്‍ ജോലിചെയ്യുന്ന ജോമിന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ നാട്ടില്‍ എത്തിയെങ്കിലും മറ്റൊരു സംസ്ഥാനത്തു നിന്നും എത്തിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നു.

അതിനാല്‍ തന്നെ ഏപ്രിലില്‍ തീരുമാനിച്ച വിവാഹം മെയ് 7 ലേക്ക് മാറ്റിവയ്‌ക്കേണ്ടി വന്നു. ഇതിനിടയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ വിവാഹ സമയത്ത് കൈമാറേണ്ട രണ്ടുപേരുടെയും മോതിരം കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ മുഴുവന്‍ പണവും നല്‍കി ബുക്ക് ചെയ്തിരുന്നു .

കണ്ണൂര്‍ ജില്ല റെഡ് സോണായി പ്രഖ്യാപിച്ചതും ലോക്ക്ഡൗണ്‍ മൂലമുള്ള യാത്രാ പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാല്‍ മോതിരമില്ലാതെ വിവാഹം നടത്തിയാലോ എന്ന് വീട്ടുകാര്‍ ആലോചിക്കുന്നതിനിടെയാണ് ഇരിട്ടി അഗ്‌നിരക്ഷാ സേന സഹായഹസ്തവുമായെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ണൂരില്‍ നിന്നും എത്തിച്ച മോതിരങ്ങള്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി. മോഹനന്റെ നേതൃത്വത്തില്‍ രാത്രി 8 മണിയോടെ നവവധു മറിയ ഇമ്മാനുവേലിന് കരിക്കോട്ടക്കരിയിലെ വീട്ടിലെത്തി കൈമാറി.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് 20 പേര്‍ മാത്രം പങ്കെടുത്തുകൊണ്ട് കരിക്കോട്ടക്കരി പള്ളിയില്‍ വച്ച് ലളിതമായ ചടങ്ങില്‍ നാളെ രാവിലെ ഇവരുടെ വിവാഹം നടക്കും .

Related Articles

Latest Articles