“ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്, അതേസമയം, അവൻ സ്വന്തം രാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞത് എന്നത് അഭിമാനം നൽകുന്നു “
നെഞ്ചുപിടയുന്ന വേദനയിലും ബി മഞ്ജുള ഇതുപറയുന്നതു അഭിമാനത്തോടെയാണ്. ഇന്ത്യ-ചൈന അതിർത്തിയിൽ കൊല്ലപ്പെട്ട സൈനികൻ കേണൽ ബി.സന്തോഷ് ബാബുവിന്റെ മാതാവാണ് മഞ്ജുള. ഒരു പ്രമുഖ വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു അവർ.
ഞായറാഴ്ചയാണ് അവസാനമായി മകനോട് സംസാരിച്ചത്. ആ പ്രദേശത്ത് നിന്നും പുറത്തുവരുന്ന സംഘർഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ റിപ്പോർട്ടുകളൊന്നും വിശ്വസിക്കേണ്ടെന്നും യഥാർഥ സ്ഥിതി വ്യത്യസ്തമാണ് എന്നാണ് സന്തോഷ് പറഞ്ഞത്- മജ്ഞുള കൂട്ടിച്ചേർത്തു.
16 ബിഹാർ റെജിമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് കേണൽ സന്തോഷ് ബാബു. ഒന്നരവർഷമായി ഇന്ത്യ-ചൈന അതിർത്തിയിലാണ് സേവനം ചെയ്തിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലമാറ്റം ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.