കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റിലാകുന്ന മൂന്നാമത്തെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് ഹേമന്ദ് സോറൻ. ഹേമന്ദ് സോറന് മുമ്പ് അദ്ദേഹത്തിന്റെ പിതാവ് ഷിബു സോറൻ, മധു കോഡ എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ അറസ്റ്റിലായിരുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോൾ ഹേമന്ദ് സോറന്റെ പേര് കൂടി എത്തിയിരിക്കുന്നത്.
1994ൽ പ്രൈവറ്റ് സെക്രട്ടറി ശശിനാഥ് ഝായെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ഹേമന്ത് സോറന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറനെ അറസ്റ്റ് ചെയ്യുന്നത്. ഈ കേസിൽ ഡൽഹി കോടതി 2006 ഡിസംബർ 5ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ മന്ത്രിസഭയിൽ കൽക്കരി മന്ത്രിയായിരുന്നു ഷിബു സോറൻ.
2007 ഓഗസ്റ്റിൽ,കേസിൽ തെളിവുകൾ കണ്ടെത്തുന്നതിൽ സിബിഐ പരാജയപ്പെട്ടതോടെ ഡൽഹി ഹൈക്കോടതി ഷിബു സോറനെ കുറ്റവിമുക്തനാക്കി. പ്രൈവറ്റ് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിൽ ഷിബു സോറനെ കുറ്റവിമുക്തനാക്കിയ ഡൽഹി ഹൈക്കോടതി വിധി 2018 ഏപ്രിലിൽ സുപ്രീം കോടതി ശരിവച്ചു. 1994 മേയിലാണ് ശശി നാഥ് ഝായെ കാണാതാവുകയും പിന്നീട് റാഞ്ചിയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തത്.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയായ മധു കോഡ തന്റെ ഭരണകാലത്ത് അഴിമതിക്കേസിലാണ് അറസ്റ്റിലാവുന്നത്. യുപിഎ മുന്നണി ധാരണ പ്രകാരം 2006-2008 കാലത്താണ് മധു കോഡ മുഖ്യമന്ത്രിയാവുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് കേസ്. ഖനന അഴിമതിയിൽ ഉൾപ്പെട്ടിരുന്നുവെന്നും അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ കൽക്കരി, ഖനന ബ്ലോക്കുകൾ അനുവദിച്ചതിന് കൈക്കൂലി വാങ്ങിയതായി സിബിഐയും ഇഡിയും ആരോപിച്ചിരുന്നു.
ഈ അഴിമതിയിലൂടെ മധു കോഡയും കൂട്ടാളികളും 4000 കോടിയിലധികം സമ്പാദിച്ചതായി ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൾ കേസിൽ മധു കോഡയുടെ 144 കോടി ഇഡി കണ്ടുകെട്ടിയിരുന്നു. 2009ൽ അറസ്റ്റിലായതിന് മധു 2013ൽ ജാമ്യത്തിൽ പുറത്തിറങ്ങി. ഈ കേസിൽ 2017ൽ മൂന്ന് വർഷത്തെ തടവിനും 25 ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു.