കൊച്ചി:എറണാകുളത്ത് സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയില്‍ 73 ലക്ഷം നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന എ.ഡി.എമ്മിന്‍റെ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് കൂടുതല്‍ പണം തട്ടിയതായുള്ള കണ്ടെത്തല്‍. ഇതേ തുടർന്നാണ് എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നൽകിയത്. എഴുപത്തി മൂന്ന് ലക്ഷംത്തി പതിമൂവായിരത്തി നൂറ് രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കളക്ട്രേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്ക അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
വ്യാജ രസീതുകൾ വഴിയാണ് തുക തട്ടിയതെന്നാണ് വിലയിരുത്തൽ. പ്രളയ ഫണ്ട് തട്ടിപ്പിലെ ഒന്നാം പ്രതിയായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ് പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകൾ കളക്ട്രേറ്റിൽ ക്രൈം ബ്രാഞ്ച് സഹായത്തോടെ നടന്ന പരിശോധനയിൽ കണ്ടെടുത്തിരുന്നു.