ലഖ്‌നൗ: കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഉത്തര്‍പ്രദേശില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തലയ്ക്ക് 1.25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന കൊടുംക്രിമിനല്‍ ഗുര്‍ഫാനെയാണ് ഉത്തര്‍പ്രദേശ് പോലീസ് വധിച്ചത്. ഉത്തർപ്രദേശിലെ കൗശാംബിയിലായിരുന്നു സംഭവം നടന്നത്.
ഏറെനാളായി പോലീസ് ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. പ്രതി കൗശാംബിയിലുണ്ടെന്ന് കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടാനായി സ്ഥലത്തെത്തിയത്. എന്നാല്‍ ഗുര്‍ഫാന്‍ പോലീസ് സംഘത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ പോലീസ് സംഘം ഗുര്‍ഫാനെ പ്രതിരോധിക്കാൻ തിരിച്ചാക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ വെടിയേറ്റ ഗുര്‍ഫാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് പ്രതിയുടെ ബൈക്കും തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ 13 കേസുകളാണ് നിലവില്‍ ഗുര്‍ഫാനെതിരേ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.