ലക്‌നൗ: ഉത്തർപ്രദേശിൽ 12 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ഷാജഹാൻപൂരിലെ ജൂനിയർ സർക്കാർ സ്‌കൂളിലെ കംപ്യൂട്ടർ അദ്ധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പലിനും ഒരു അദ്ധ്യാപകനുമെതിരെ കേസെടുത്തിട്ടുണ്ട്.
പീഡനത്തിനിരയായ ഒരു ദളിത് വിദ്യാർത്ഥിനി വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ വീട്ടുകാരും നാട്ടുകാരും സ്‌കൂളിലെത്തി ബഹളം വച്ചു. തുടർന്ന് ഗ്രാമത്തലവൻ പൊലീസിൽ പരാതി നൽകി. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലി, ദളിത് പെൺകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി.
വിദ്യാർത്ഥികളിൽ നിന്ന് പരാതി ലഭിച്ചിട്ടും പ്രിൻസിപ്പൽ അലിക്കെതിരെ നടപടി എടുത്തില്ലെന്ന് സർക്കിൾ ഓഫീസർ (തിൽഹാർ) പ്രിയങ്ക് ജെയിൻ പറഞ്ഞു. വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ അനിൽകുമാർ, അസിസ്റ്റന്റ് അദ്ധ്യാപിക സാജിയ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.