റായ്പുര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഛത്തീസ്ഗഢില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്ത് വിട്ടത്. അധികാരത്തിലെത്തിയാല്‍ ബിജെപിയുടെ ഡബിൾ എന്‍ജിന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഛത്തീസ്ഗഢിനെ പൂര്‍ണവികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് കേന്ദ്ര അമിത് ഷാ പ്രഖ്യാപിച്ചു. ബിജെപി പുറത്തിറക്കിയത് വെറും തെരഞ്ഞെടുപ്പ് പ്രകടനപത്രികയല്ലെന്നും മറിച്ച് വിശ്വാസത്തിന്റെ കത്താണെന്നും അദ്ദേഹം പറഞ്ഞു.
“മോദി കി ഗ്യാരന്റി 2023” എന്ന പേരിൽ പുറത്തിറക്കിയ പത്രികയിൽ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും പ്രതിവര്‍ഷം 12000 രൂപ വീതം നല്‍കുമെന്നും ദരിദ്രകുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ പാചകവാതകമെത്തിക്കുമെന്നും കൃഷി ഉന്നതി യോജന എന്ന പേരില്‍ കാര്‍ഷികക്ഷേമ പദ്ധതി രൂപികരിക്കുമെന്നും വാഗ്ദാനമുണ്ട്. ഇതിലൂടെ ഒരേക്കറില്‍ നിന്നുള്ള 21 ക്വിന്റല്‍ നെല്ല് 3100 രൂപയ്ക്ക് വീതം സര്‍ക്കാര്‍ സംഭരിക്കുമെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന തുക കര്‍ഷകരിലേക്ക് തന്നെ മടക്കുമെന്നും പ്രകടനപത്രികയിലുണ്ട്. ഭൂരഹിതരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപ വീതം നല്‍കുമെന്നതടക്കമുള്ള ജനങ്ങളുടെ മനസ്സറിഞ്ഞുള്ള പദ്ധതികളാണ് ബിജെപി വിഭാവനം ചെയ്തിരിക്കുന്നത്.