മാഡ്രിഡ്: വൻ നിധി ശേഖരവുമായുള്ള യാത്രയ്ക്കിടെ ബ്രിട്ടീഷുകാർ മുക്കിയ സ്പാനിഷ് പടക്കപ്പല്‍ സാന്‍ ജോസ് കരീബിയന്‍ കടലില്‍ നിന്ന് വീണ്ടെടുക്കാന്‍ ഉത്തരവിട്ട് കൊളംബിയന്‍ സര്‍ക്കാര്‍.
അമേരിക്കയുടെ കോളനികളില്‍ നിന്നുള്ള സ്വര്‍ണവും രത്‌നവുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയുമായി ഫിലിപ്‌സ് രാജാവിനടുത്തേയ്ക്ക് പുറപ്പെട്ട കപ്പല്‍ വ്യൂഹത്തില്‍പ്പെട്ടതായിരുന്നു സാന്‍ ജോസ്. 1708-ല്‍ കരീബിയൻ കടലിൽ മുങ്ങിയ സാന്‍ ജോസിന്റെ അവശിഷ്ടങ്ങൾ 2015-ലാണ് കൊളംബിയ കണ്ടെത്തിയത്. മുങ്ങുന്ന സമയത്ത് സ്വര്‍ണവും വെള്ളിയും മരതകവുമടക്കം 200 ടണ്ണോളം വരുന്ന നിധിശേഖരം കപ്പലിലുണ്ടായിരുന്നു എന്നാണ് കണക്ക്. ഇവയ്ക്ക് 2000 കോടി ഡോളര്‍ വിലമതിക്കും.
1701 മുതല്‍ 1714 വരെ നീണ്ടു നിന്ന സ്പെയിൻ -ബ്രിട്ടൻ യുദ്ധത്തിനിടെയാണ് 600 നാവികർക്കൊപ്പം സാന്‍ ജോസ് കപ്പലിനെ ബ്രിട്ടൻ മുക്കിയത്. കഴിഞ്ഞ വർഷം സാന്‍ ജോസിനു സമീപത്ത് നിന്ന് മറ്റു രണ്ട് കപ്പലുകളുടെ അവശിഷ്ടം കൂടി കണ്ടെത്തിയിരുന്നു. ഇവയ്ക്ക് 200 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൊളംബിയന്‍ നാവിക സേന നടത്തിയ പരിശോധനയില്‍ സ്വര്‍ണക്കട്ടിയും വാളുകളും കപ്പലുകള്‍ക്കൊപ്പം കണ്ടെത്തിയതായും വാർത്തകൾ പ്രചരിച്ചിരുന്നു. നിലവിൽ കപ്പലിലെ നിധിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം കടുക്കുകയാണ്. നിധി തങ്ങൾക്ക് അവകാശപ്പെടുത്തതാണെന്ന അവകാശ വാദത്തോടെ സ്‌പെയ്‌നും കൊളംബിയയും ബൊളീവിയയും ഇതിനോടകം രംഗത്തെത്തി. എന്നാൽ ഗ്ലോക്ക മോറ എന്ന അമേരിക്കൻ കമ്പനി തങ്ങളാണ് 1981-ല്‍ കപ്പല്‍ കണ്ടെത്തിയതെന്നും നിധിയുടെ പകുതി നല്‍കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കൊളംബിയയുമായി ധാരണയില്‍ എത്തിച്ചേരുകയാണെന്നും റിപ്പോർട്ടുകളുണ്ട് .