കോവിഡ് ഭീഷണി ഒഴിയാതെ ഇന്ത്യ . ഇന്നലെ മാത്രം 2112 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. അതേസമയം 3102 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് . ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, സജീവമായ കോവിഡ് കേസുകളുടെ എണ്ണം 24043 ആണ്. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.01 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസമാണ്. കോവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ നൽകിയത് 219.53 കോടി ഡോസ് കോവിഡ് വാക്‌സിനാണ്.
അമേരിക്കന്‍ ഗവണ്‍മെന്റിന്റെ നിലവിലെ പര്‍ച്ചേസ് പ്രോഗ്രാം കാലഹരണപ്പെട്ടതിനാല്‍, ഫൈസര്‍ കോവിഡ് 19 വാക്സിന്റെ വില ഒരു ഡോസിന് 110 ഡോളര്‍ മുതല്‍ 130 ഡോളര്‍ വരെ വര്‍ദ്ധിപ്പിക്കുമെന്ന് ഫൈസര്‍ എക്സിക്യൂട്ടീവ് ആഞ്ചല ലുക്കിന്‍ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു.മഹാരാഷ്ട്രയില്‍ ഇന്നലെ 402 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 485 രോഗികള്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് ഏകദേശം 98.14 ശതമാനമാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച്ച വരെ 79,78,562 കോവിഡ് -19 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു.
ചൈനയിലെ കോളേജുകളിലേക്ക് മടങ്ങാനൊരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് കോണ്‍സുലാര്‍ ആവശ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച്ച ആവശ്യപ്പെട്ടു. കോവിഡ് വിസ നിയന്ത്രണങ്ങള്‍ കാരണം 23,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, കൂടുതലും മെഡിസിന്‍ പഠിക്കുന്നവര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്.ചൈനയില്‍ വെള്ളിയാഴ്ച്ച 1,006 പുതിയ കോവിഡ് കേസുകള്ളാണ് റിപ്പോര്‍ട്ട് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 215 എണ്ണം രോഗലക്ഷണങ്ങളുള്ളതും 791 എണ്ണം രോഗലക്ഷണമില്ലാത്തതുമാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.