26/ 11 ഭീകരാക്രമണം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും ആസൂത്രിതമായി നടന്ന ഭീകരാക്രമണമായിരുന്നു 1993 ലെ മുംബൈ സ്ഫോടന പരമ്പര. ഇസ്ലാമിക മതഭീകരതയുടെ മറക്കാനാകാത്ത അടയാളമായിരുന്നു 1993 മാർച്ച് 12 ന് ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് നടന്നത്. പിന്നിലെ ബുദ്ധികേന്ദ്രം പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐ. നടപ്പിലാക്കിയത് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ബഹുനില കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഫ്ലോറിലാണ് ആദ്യ സ്ഫോടനം നടന്നത്. ഓഫീസ് കെട്ടിടത്തിനും ചുറ്റുമുള്ള കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. അടുത്ത രണ്ട് മണിക്കൂർ 10 മിനിറ്റിനുള്ളിൽ, നഗരത്തിലെ പല സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളിൽ കാർ ബോംബുകളും സ്കൂട്ടർ ബോംബുകളും പൊട്ടിത്തെറിച്ചു. മാഹിം കോസ്‌വേയിലെ മത്സ്യത്തൊഴിലാളി കോളനി, സവേരി ബസാർ, പ്ലാസ സിനിമ, സെഞ്ച്വറി ബസാർ, കഥാ ബസാർ, ഹോട്ടൽ സീ റോക്ക്, എയർ ഇന്ത്യ ബിൽഡിംഗ്, ഹോട്ടൽ ജുഹു സെൻ്റോർ, വോർലി, പാസ്‌പോർട്ട് ഓഫീസ് എന്നിവിടങ്ങളിലെല്ലാം ഒന്നിന് പുറകെ ഒന്നായി സ്ഫോടനങ്ങളുണ്ടായി.
ഇന്ത്യൻ മണ്ണിൽ ആർ ഡി എക്സ് സ്ഫോടകവസ്തുവായി ഉപയോഗിച്ച ആദ്യ ഭീകരാക്രമണമായിരുന്നു 1993 ലേത്. ദുബായിൽ നിന്ന് റിക്രൂട്ട് ചെയ്‌ത് പാകിസ്ഥാനിൽ പരിശീലനം പൂർത്തിയാക്കിയ ഭീകരരാണ് ആക്രമണം നടത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രീണന നയങ്ങൾ കാരണം ഇസ്ലാമിക ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായിരുന്നു അന്ന് ഭാരതം. ഇത് പാകിസ്ഥാൻ മുതലെടുക്കുകയായിരുന്നു. ഈ സ്‌ഫോടനത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരരെയെല്ലാം പിടികൂടാൻ കഴിഞ്ഞെങ്കിലും ഗൂഡാലോചന നടത്തിയ ദാവൂദ് ഇബ്രാഹിം അടക്കമുള്ള മുഖ്യ സൂത്രധാരന്മാർ ഇപ്പോഴും പാകിസ്ഥാനിൽ ഒളിവിൽ കഴിയുകയാണ്.