ദില്ലി : വാക്കുതര്‍ക്കത്തെത്തുടർന്ന് യുവതിയെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കുത്തിക്കൊന്നു. ദില്ലി മജ്‌നു കാ ടില്ലയില്‍ വാടകയ്ക്ക് താമസിക്കുന്ന റാണി(35)യെയാണ് സുഹൃത്തായ സപ്‌ന(36) കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ഗുരുഗ്രാമിലെ ബ്യൂട്ടി പാര്‍ലറിൽ ജോലി ചെയ്യുന്ന റാണിയും സപ്‌നയും മജ്‌നു കാ ടില്ലയിലെ വാടകവീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഇന്നലെ രാത്രി നടന്ന പാര്‍ട്ടിയില്‍ ഇരുവരും നല്ലവണ്ണം മദ്യപിക്കുകയും പിന്നാലെ വാക്കുതര്‍ക്കത്തിലെത്തുകയും ചെയ്തു. മദ്യലഹരിയില്‍ റാണി സ്പനയുടെ മരിച്ചുപോയ പിതാവിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് പ്രശ്ങ്ങൾക്ക് തുടക്കമിട്ടതെന്നാണ് വിവരം. പാർട്ടിയിലെ തർക്കത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയിട്ടും ഇരുവരും തമ്മില്‍ ഇതേകാര്യത്തെച്ചൊല്ലി വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഒടുവിൽ തർക്കം മുറുകിയപ്പോൾ കറിക്കത്തി ഉപയോഗിച്ച് സപ്‌ന റാണിയെ കുത്തിക്കൊല്ലുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റാണി തത്ക്ഷണം തന്നെ മരിച്ചതായാണ് വിവരം. റാണി കൊല്ലപ്പെട്ടെന്ന് മനസിലായതോടെ സപ്‌ന സ്വയം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു . വീടിന്റെ ടെറസില്‍ ചോരയില്‍കുളിച്ച നിലയിലാണ് റാണിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി കത്തിയും പിടിച്ച് പ്രതിയായ സപ്‌നയും ഉണ്ടായിരുന്നു. സപ്‌ന വിവാഹസത്കാരങ്ങളില്‍ കാറ്ററിങ് ജോലിക്ക് പോയാണ് ഉപജീവനം നടത്തിയിരുന്നത്. വിവാഹ മോചിതയായ ഇവർക്ക് ഒരു മകളുണ്ട്. പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും പോലീസ് പറഞ്ഞു.