കൊച്ചി: കേരളത്തിൽ മദ്യപരിൽനിന്ന് സർക്കാർ പിരിച്ചെടുത്ത നികുതിയുടെ (Tax) കണക്കുകൾ പുറത്ത്. അഞ്ചുവർഷം നികുതിയായി സർക്കാർ ഖജനാവിലേക്ക് മലയാളി നൽകിയത് 46,546.13 കോടി രൂപയാണെന്ന് കണക്കുകൾ. 94,22,54,386 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 2,23,86,768 ലിറ്റർ ബിയറും 55,57,065 ലിറ്റർ വൈനുമാണ് അഞ്ചുവർഷംകൊണ്ട് കുടിച്ചുതീർത്തത്.
വിവരാവകാശ പ്രവർത്തകനായ എറണാകുളത്തെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് ടാക്സ് കമ്മിഷണറേറ്റ് നൽകിയ മറുപടിയിലാണീ വിവരങ്ങൾ പുറത്തുവന്നത്. 2018-19-ലും 2019-20-ലുമാണ് മദ്യവിൽപ്പനയിലുടെ സർക്കാരിന് ഏറെ നികുതിവരുമാനം ലഭിച്ചത്. യഥാക്രമം 9,615.54 കോടിയും 10,332.39 കോടിയുമാണിത്. യു.ഡി.എഫ് അധികാരത്തിലിരുന്ന 2011-12 സാമ്പത്തിക വർഷം മുതൽ 2015-16 വരെ മദ്യനികുതിയായി 30,770.58 കോടിയാണ് ലഭിച്ചത്. എന്നാൽ, തുടർന്നുവന്ന ഇടതുസർക്കാറിന് 15,775.55 കോടി അധികം മദ്യനികുതിയായി ലഭിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാകുന്നു.