പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 500 ദിവസം തുടർച്ചയായി ഒരു ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞ സ്പാനിഷ് അത്ലറ്റ് ബിയാട്രിസ് ഫ്ലാമിനി കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഗ്രാനഡയ്ക്ക് പുറത്തുള്ള ഒരു ഗുഹയിൽ 70 മീറ്റർ താഴ്ചയിലാണ് ഇവർ 500 ദിവസം തള്ളി നീക്കിയത്. പർവതാരോഹകയായ ബിയാട്രിസ് ഫ്ലാമിനി ഒരു പഠനത്തിന്‍റെ ഭാഗമായി ഇത്തരത്തിലൊരു വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചത്. വെല്ലുവിളി ഏറ്റെടുത്ത് ഗുഹയിലേക്കിറങ്ങിയപ്പോൾ ബിയാട്രിസ് ഫ്ലാമിനിക്ക് 48 വയസായിരുന്നു. ദൗത്യം പൂർത്തിയാക്കി തിരികെ കയറിയപ്പോൾ 50 വയസ്സും. രണ്ട് ജന്മദിനങ്ങളാണ് ബിയാട്രിസ് ഫ്ലാമിനി ഗുഹയ്ക്കുള്ളിൽ ആഘോഷിച്ചത്.
മനുഷ്യ മനസ്സിനെയും സർക്കാഡിയൻ താളത്തെയും (ഉറക്കം-ഉണർവ് സൈക്കിൾ) കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലായിരുന്നു ഫ്ലാമിനി 500 ദിവസം ഗുഹയ്ക്കുള്ളിൽ കഴിഞ്ഞത്. ഇതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ കാലം അടുപ്പിച്ച് ഗുഹയ്ക്കുള്ളിൽ താമസിച്ച വ്യക്തി എന്ന അംഗീകാരവും ബിയാട്രിസ് ഫ്ലാമിനിയെ തേടിയെത്തി. 2021 നവംബർ 20 ന് ശനിയാഴ്ചയാണ് ഫ്ലാമിനി തന്‍റെ ഗുഹയ്ക്കുള്ളിലെ ജീവിതം ആരംഭിച്ചത്.
“65-ാം ദിവസം ഞാൻ ദിവസങ്ങൾ എണ്ണുന്നത് നിർത്തി, സമയത്തെക്കുറിച്ചുള്ള ധാരണയും നഷ്ടപ്പെട്ടു. പക്ഷേ സത്യത്തില്‍ തനിക്ക് ഒരിക്കൽ പോലും പുറത്തിറങ്ങണമെന്ന് ആഗ്രഹമില്ലായിരുന്നു.’ ബിയാട്രിസ് ഫ്ലാമിനി പുറത്തിറങ്ങിയ ശേഷം പറഞ്ഞു. ഇത്രയും ദിവസം കൊണ്ട് തനിക്ക് തന്‍റെ പുസ്തകം എഴുതി തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാനിക് ബട്ടൺ അമർത്തി പരീക്ഷം അവസാനിപ്പിച്ച് ഗുഹയ്ക്ക് പുറത്തിറങ്ങാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും തനിക്ക് അങ്ങനൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നാണ് ഫ്ലാമിനി പറയുന്നത്.
ഗുഹയിൽ കഴിഞ്ഞ സമയത്ത് ഇവർ ആയിരം ലിറ്റർ വെള്ളം കുടിച്ചതായും 60 പുസ്തകങ്ങൾ വായിച്ചു തീർത്തതായുമാണ് കണക്ക്. ഗുഹയിൽ ഒറ്റയ്ക്കായിരുന്നുവെങ്കിലും ഗോപ്രോ ക്യാമറകള്‍ മുഖേനെ സഹായികൾ അവരെ എപ്പോഴും നിരീക്ഷിച്ച് കൊണ്ടിരുന്നു. വ്യായാമം ചെയ്തും ചിത്രം വരച്ചും കമ്പിളി തൊപ്പികൾ തുന്നിയുമാണ് ഇവർ ഗുഹയ്ക്കുള്ളിൽ സമയം ചിലവഴിച്ചിരുന്നത്. ഗുഹയ്ക്കുള്ളില്‍ വച്ച് ഈച്ചകൾ ആക്രമിച്ചത് പോലുള്ള കഠിനമായ അനുഭവങ്ങളും തനിക്ക് ഉണ്ടായി എന്നാണ് ഇവർ പറയുന്നത്.സാമൂഹികമായ ഒറ്റപ്പെടലും മാറ്റപ്പെടലും സമയം, മസ്തിഷ്ക പ്രവർത്തനം, ഉറക്കം എന്നിവയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന ഒരു കൂട്ടം മനഃശാസ്ത്രജ്ഞർ, ഗവേഷകർ, ഗുഹാ വിദഗ്ധർ, ശാരീരിക പരിശീലകർ എന്നിവർ അടങ്ങുന്ന സംഘമാണ് ഈ കാലയളവിൽ ഫ്ലാമിനിയെ നിരീക്ഷിച്ചത്.