കൊച്ചി: കളമശ്ശേരിയിലെ കൈപ്പട മുകളിലെ വീട്ടിൽ നിന്ന് 500 കിലോ പഴകിയ ഇറച്ചി പിടികൂടി. ഷവർമ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാക്കി കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ വിതരണം ചെയ്യാൻ വേണ്ടി സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്യത്തിലായിരുന്നു പരിശോധന നടന്നത്. പഴകിയ ഇറച്ചി തമിഴ്‌നാട്ടിൽ നിന്നും വന്നതാണെന്നാണ് ലഭിച്ച വിവരം. 150 കിലോഗ്രാം പഴകിയ എണ്ണയും ഇതിനോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.
പാലക്കാട് സ്വദേശിയായ ജുനൈസിൻ്റേതാണ് സ്ഥാപനം. സ്ഥാപനത്തിൽ അഞ്ച് ജീവനക്കാരാണുള്ളത്. എന്നാൽ പരിശോധന സമയത്ത് ഇവർ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. ഫുഡ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.