കഷ്ടകാലമൊഴിയാതെ ശരദ് പവാർ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കച്ച കെട്ടുന്ന പ്രതിപക്ഷ മുന്നണിക്ക് കൂടി കനത്ത തിരിച്ചടി നൽകിക്കൊണ്ട് നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ എഴ് എംഎല്‍എമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു പിന്തുണ പ്രഖ്യാപിച്ചു. നാഗാലാൻഡിലെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്ന് എംഎല്‍എമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റകുളില്‍ ഏഴിടത്തു ജയിച്ചതോടെ സംസ്ഥാനത്ത് തള്ളിക്കളയാനാവാത്ത വിധത്തിലുള്ള പ്രസക്തി എന്‍സിപി ആർജിച്ചിരുന്നു. പിന്നാലെ ബിജെപി-എന്‍ഡിപിപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. എന്നാൽ സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്താണ് എന്‍ഡിപിപിയുടെ മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നതെന്നാണ് ശരദ് പവാര്‍ അന്ന് പറഞ്ഞിരുന്നത്. എന്‍ഡിപിപി- ബിജെപി സഖ്യത്തിന് 60 അംഗ സഭയില്‍ 37 പേരുടെ പിന്തുണയുണ്ടെങ്കിലും മറ്റു പാര്‍ട്ടികളും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.