തിരുവനന്തപുരം ∙ സർക്കാരും ഗവർണറും തമ്മിലുള്ള നിയമ പോരാട്ടം ഹൈക്കോടതിയിൽ തുടരുന്നതിനിടെ രാജ്ഭവനിൽ ഇ-ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിങ് സംവിധാനവും ഒരുക്കാൻ 75 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ധനവകുപ്പ് 75 ലക്ഷം അനുവദിക്കാൻ നേരത്തെ തന്നെ അനുമതി നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പരിശോധനയ്ക്കുശേഷം ഇപ്പോഴാണ് ഉത്തരവിറങ്ങുന്നത്.
ബജറ്റിൽ തുക പ്രഖ്യാപിച്ചിരുന്നെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങളെ തുടർന്ന് രാജ്ഭവനിലെ ഇ-ഓഫിസ് സംവിധാനത്തിന് തുക അനുവദിച്ചിരുന്നില്ല. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് സെപ്റ്റംബർ 2ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനു കത്ത് നൽകിയിരുന്നു . ഒക്ടോബർ 27ന് ധനവകുപ്പ് അനുകൂല നിലപാടെടുക്കുകയും ഫയൽ മുഖ്യമന്ത്രിക്കു കൈമാറുകയുമായിരുന്നു.