ഒമാൻ : ലുസൈല്‍ സ്റ്റേഡിയത്തിൽ അർജന്റീനയുടെ കിരീടധാരണത്തിന് പിന്നാലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ബിഷ്‌ത് (മേലങ്കി) ധരിപ്പിച്ചിരുന്നത് ലോകം കണ്ടതാണ്. ഇപ്പോൾ ഈ ബിഷ്ത് നൽകുമോ എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഒമാൻ പാർലമെന്റംഗവും അഭിഭാഷകനുമായ അഹമദ് അൽ ബർവാനി രംഗത്തെത്തിയിരിക്കുകയാണ്. മെസിയെ അണിയിച്ച ബിഷ്ത് ഒമാനിൽ എത്തിച്ചു സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഹമദ് അൽ ബർവാനിയുടെ ട്വീറ്റ്.
‘ഒരുപക്ഷെ, ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല. അതെനിക്ക് തരൂ. ഒരു മില്യൺ ഡോളർ തരാം. നിത്യസ്മാരകമായി സൂക്ഷിക്കാം’ അഹമദ് അൽ ബർവാനി ട്വീറ്റ് ചെയ്തു. കൂടുതൽ തുക ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകാനും തയ്യാറെന്ന് അദ്ദേഹം പറഞ്ഞതായി ദി നാഷണൽ റിപ്പോർട്ട് ചെയ്തു.
രാജപ്രൗഢിയുടെ പ്രതീകമാണ് ബിഷ്‌ത് .രാജകുടുംബങ്ങളും മതപണ്ഡിതരും രാഷ്ട്രീയനേതാക്കളും സമ്പന്നരുമെല്ലാമാണ് ഇത് ധരിക്കാറുള്ളത്.അരികുകൾ സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ബിഷ്ത് നിർമിക്കുക. 7.5 ലക്ഷത്തോളം രൂപയാണ് ഏറ്റവും മികച്ച രാജകീയ ബിഷ്തിന്റെ വില.ആഘോഷവേളകളിലാണ് അറബ്നാട്ടിലെ സാധാരണക്കാർ ബിഷ്ത് കൂടുതലായി ഉപയോഗിക്കുന്നത്.