ദില്ലി: 2020 ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ പ്രതിദിനം ശരാശരി 77 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് ദേശീയ ക്രൈംസ് റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്.
2020 ൽ പ്രതിദിനം ശരാശരി 80 കൊലപാതകങ്ങൾ നടന്നപ്പോൾ, ഇന്ത്യയിൽ മൊത്തം 29,193 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇതേവർഷം തന്നെ രാജ്യത്താകമാനം 28,046 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ മധ്യപ്രദേശാണ്. 2020 ല്‍ സ്ത്രീകള്‍ക്കെതിരെ 105 ആസിഡ് ആക്രമണങ്ങള്‍ രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ സ്ത്രീധനക്കേസുകളുമായി ബന്ധപ്പെട്ട് 6,966 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ക്രൈംസ് റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.
കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം സ്ത്രീകള്‍ക്കെതിരെ 3,71,503 അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2018 ലേയും 2019 ലേയും കണക്കുകളെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മൊത്തം അതിക്രമങ്ങളില്‍ 2,655 കേസുകള്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെയാണ്. 2019 ൽ പ്രതിദിനം ശരാശരി 79 കൊലപാതകങ്ങൾ എന്ന തോതിൽ മൊത്തം 28,915 കൊലപാതകങ്ങളുമാണ് നടന്നത് ഇതിൽ നിന്നും 2020ൽ ഒരു ശതമാനത്തിന്റെ നേരിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ രാജസ്ഥാനാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം. 2020 ല്‍ 5,310 ബലാത്സംഗ കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉത്തര്‍ പ്രദേശ് , മധ്യപ്രദേശ് , മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്ത് സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റു സംസ്ഥാനങ്ങള്‍.