എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകാരാധ്യനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം പിറന്നാൾ ദിനമാണ് ഇന്ന്. നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക മെഗാ വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു . സെപ്റ്റംബര്‍ 17ന് ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ മറികടക്കുന്ന വിധത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനും നടത്താനാണ് പദ്ധതി. ബൂത്ത്തലം മുതലുളള പ്രവര്‍ത്തകര്‍ വാക്സീന്‍ നല്‍കാന്‍ സഹായവുമായി മുന്നിട്ടിറങ്ങുമെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ വ്യക്തമാക്കി. ഇതിനൊപ്പം രണ്ട് ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം വോളന്റിയർമാരെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ഘടകവും അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് മോദി ഗുജറാത്ത് പ്രധാനമന്ത്രിയായതിന്റെ ഇരുപതാം വാര്‍ഷികമാണ്.മോദിയുടെ 71-ാം പിറന്നാളിന്റെ ആദരസൂചകമായി 71 നദികള്‍ ശുദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മോദി എന്ന ലോകാരാധ്യനായ നേതാവിന്റെ ആദ്യകാല ജീവിതം
ഗുജറാത്തിലെ വട്‌നഗര്‍ എന്ന ചെറു പട്ടണത്തില്‍ 1950 സെപ്റ്റംബര്‍ 17 നായിരുന്നു നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ജനനം. ജീവിതത്തിന്റെ ആദ്യ ഘട്ടം യാതനകള്‍ നിറഞ്ഞതായിരുന്നു. പക്ഷെ അതില്‍ നിന്ന് അദ്ദേഹം കഠിനാധ്വാനത്തിന്റെ മഹത്വം പഠിച്ചു. ഒപ്പം സാധാരണക്കാരുടെ പ്രയാസങ്ങള്‍ മനസിലാക്കാനും അദ്ദേഹത്തിനു സാധിച്ചു. ഈ അനുഭവങ്ങളാണ് സാധാരണക്കാരെയും രാഷ്ട്രത്തെയും സേവിക്കാന്‍ സ്വയം സമര്‍പ്പിക്കാന്‍ ചെറുപ്പത്തിലെ അദ്ദേഹത്തിന് പ്രചോദനമായത്.രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദിയെ കൊണ്ടെത്തിച്ചത് രാഷ്ട്രീയ സ്വയംസേവക സംഘത്തിലേക്കായിരുന്നു.
പിന്നീട് ഭാരതീയ ജനത പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം വ്യാപൃതനായി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം ഇതിനിടെ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടി. 2014 ന് ശേഷമുള്ള എല്ലാ പിറന്നാള്‍ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സന്ദര്‍ശനം പ്രധാനമന്ത്രി ഒഴിവാക്കുകയുണ്ടായി. മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികള്‍ക്കായിരുന്നു ബിജെപി കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം നേതൃത്വം നല്‍കിയിരുന്നത്.
ഗുജറാത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി
ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനിച്ച പ്രഥമ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി 2014 മുതല്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും പ്രധാനമന്ത്രി പദത്തിലുണ്ട്. 2014 ലെയും 2019 ലെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ നരേന്ദ്ര മോദി ഭാരതീയ ജനതാ പാര്‍ട്ടിയെ നയിക്കുകയും, രണ്ടു തവണയും കേവല ഭൂരിപക്ഷം നേടി പാര്‍ട്ടിയെ റെക്കോഡ് വിജയത്തില്‍ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിനു മുമ്പ് ഒരു പാര്‍ട്ടി ഇതുപോലെ കേവല ഭൂരിപക്ഷം നേടിയത് 1984 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. 2001 ഒക്ടോബര്‍ മുതല്‍ 2014 മെയ് വരെ ഏറ്റവും കൂടുതല്‍ കാലം, ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു എന്ന ബഹുമതിയും മോദിക്കു സ്വന്തമാണ്.
മോദി ജനങ്ങളുടെ സ്വന്തം നേതാവ്
നരേന്ദ്ര മോദി ജനങ്ങളുടെ നേതാവാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ ക്ഷേമം മെച്ചപ്പെടുത്താനും സമര്‍പ്പിതമാണ് ആ ജീവിതം. ജനങ്ങള്‍ക്കൊപ്പമായിരിക്കുക, അവരുടെ ആഹ്ലാദങ്ങള്‍ പങ്കുവയ്ക്കുക, അവരുടെ ദുഃഖങ്ങള്‍ ദൂരീകരിക്കുക ഇതിനപ്പുറം അദ്ദേഹത്തിന് മറ്റൊരു സംതൃപ്തിയില്ല. സബ്കാസാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം) എന്ന മുദ്രാവാക്യവുമായി സമഗ്രവും, വികസനോന്മുഖവും, അഴിമതി രഹിതവുമായ സമീപനത്തിലൂടെ ഭരണത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്താന്‍ മോദിക്ക് സാധിച്ചു.