തൃശ്ശൂർ: കരുവന്നൂർ കുംഭകോണ (Karuvannur Kumbakonam) കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സിപിഎം മന്ത്രി പങ്കെടുത്തതായി റിപ്പോർട്ട്. . ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തത്. ഇന്നലെയായിരുന്നു ഇരിങ്ങാലക്കുടയിൽ വിവാഹം നടന്നത്. പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിലും സദ്യയിലും മന്ത്രി പങ്കെടുത്തു.ഇതിന്റെ ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു.
എന്നാൽ കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളാണ് അമ്പിളി മഹേഷ്. ഇവർ ഒളിവിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ രണ്ട് മുൻ ഭരണസമിതി അംഗങ്ങൾ അറസ്റ്റിലായിരുന്നു. കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം ഒമ്പതായി. നൂറ് കോടിയിലധികം രൂപയുടെ ക്രമക്കേടാണ് ബാങ്കിൽ നടത്തിയത്. ഇവരിൽ അമ്പിളി മഹേഷ്, മിനി നന്ദനൻ എന്നിവരാണ് ഇനിയും അറസ്റ്റിലാവാനുള്ളത്. ഇതിനു പുറമെ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ കിരണിന്റെ തട്ടിപ്പുവിവരങ്ങൾ പുറത്ത് വന്നിരുന്നു. ബിനാമി പേരുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് കിരൺ തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.