തിരുവനന്തപുരം: ബിലീവേഴ്സ് ചർച്ചിന്റെ അനധികൃത സാമ്പത്തിക ഇടപാടിൽ കൂടുതൽ പരിശോധനയുമായി അന്വേഷണ സംഘം. ബിലീവേഴ്സ് ചർച്ച് ബിനാമി പേരിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തൽ. പേരൂർക്കടയിലും, കവടിയാറിലും ബിനാമി പേരിൽ ഭൂമിയുണ്ട്. അതേസമയം ഭൂമി വാങ്ങിയവർ പണത്തിന്റെ ഉറവിടം സംബന്ധിച്ച് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കാനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ ബിലീവേഴ്സ് ചർച്ചിൽ നിന്ന് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 15 കോടിയിലേറെ രൂപയാണ്. നിരോധിച്ച നോട്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ഇതിനുപുറമേ ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങൾ കൂടുതൽ കള്ളപ്പണം വെളുപ്പിച്ചതായും അന്വേഷനസംഘം കണ്ടെത്തിയിട്ടുണ്ട്.