ദില്ലി മൃഗശാലയിലെ ആഫ്രിക്കന്‍ ആന വിഭാഗത്തിലുള്ള ഒറ്റയാനാണ് ശങ്കര്‍. ഇപ്പോൾ ശങ്കറിന് ഇണയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് അധികൃതര്‍. ഇരുപത്തിയേഴ് വയസുള്ള ശങ്കര്‍ ഈ ഇനത്തില്‍ ഇവിടെയുള്ള ഏകമൃഗം കൂടിയാണ്. ഇന്ത്യന്‍ രാഷ്ട്രപതിക്ക് സിംബാബ്വേയില്‍ നിന്നുള്ള സമ്മാനമായി ലഭിച്ച ശങ്കര്‍ 1998ലാണ് ദില്ലിയിലെത്തുന്നത്. രണ്ട് പതിറ്റാണ്ടോളം മൃഗശാലയിലെ കൂട്ടില്‍ കഴിഞ്ഞ ശങ്കറിന്‍റെ ഏകാന്തത അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മൃഗശാല അധികൃതരുള്ളത്.
ആഫ്രിക്കയിലെ സാവന്നയിലെ സ്വാഭാവിക ആവാസ മേഖലയായ വിശാലമായ പുല്‍മേടുകള്‍ വിട്ട് ദില്ലിയിലെ കൂട്ടില്‍ കഴിയേണ്ടി വരുന്ന ശങ്കറിനേക്കുറിച്ച് ആന പ്രേമികളും ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. നയതന്ത്ര സമ്മാനമായി ലഭിച്ചതിനാലാണ് ശങ്കറിനെ സ്വീകരിക്കേണ്ടി വന്നതെന്ന് മൃഗശാല അധികൃതരും പറയുന്നു. അഫ്രിക്കയിലെ പാര്‍ക്കുകളോട് ശങ്കറിന് ഒരു പങ്കാളിയെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടതായി ദില്ലി മൃഗശാല ഡയറക്ടര്‍ സോണാലി ഘോഷ് പറയുന്നു. അതിന് സാധിക്കാത്ത പക്ഷം ആനയെ തിരികെ കൊണ്ടുപോകണമെന്നും അപേക്ഷയില്‍ വിശദമാക്കിയതായി സോണാലി പറയുന്നു.