സിഡ്നി: പ്രശസ്തമായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് തോൽക്കാതെ രക്ഷപെട്ടു. 388 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മത്സരം അവസാനിക്കുമ്പോൾ 270/9 എന്ന നിലയിലായിരുന്നു. വിക്കറ്റ് പോകാതെ 30 റണ്‍സ് എന്ന നിലയിൽ അഞ്ചാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് ഇന്ന് ഒൻപത് വിക്കറ്റുകൾ നഷ്ടമായി.
സാക് ക്രൗളി (77), ബെൻ സ്റ്റോക്സ് (60) എന്നിവരാണ് ഇംഗ്ലണ്ട് ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയത്. ജോണി ബെയിർസ്റ്റോ 41 റണ്‍സും ജാക്ക് ലീച്ച് 26 റണ്‍സും നേടി. ഓസീസിനായി സ്കോട്ട് ബൊലാൻഡ് മൂന്നും പാറ്റ് കമ്മിൻസ്, നഥാൻ ലയണ്‍ എന്നിവർ രണ്ടുവീതം വിക്കറ്റുകളും നേടി. വാലറ്റം നടത്തിയ ചെറുത്തുനിൽപ്പിലൂടെയാണ് പരമ്പരയിലെ നാലാം തോൽവി ഇംഗ്ലണ്ട് ഒഴിവാക്കിയത്.
രണ്ടു ഇന്നിംഗ്സിലും സെഞ്ചുറി നേടി തിരിച്ചുവരവ് അവിസ്മരണീയമാക്കിയ ഉസ്മാൻ ഖാജയാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ മൂന്ന് മത്സരവും ജയിച്ച് ഓസീസ് നേരത്തെ ആഷസ് സ്വന്തമാക്കിയിരുന്നു.