കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 9 വയസ്സുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മരിച്ചത്. കഴിഞ്ഞ മാർച്ചിലാണ് കുട്ടിക്ക് നായയുടെ നഖം കൊണ്ടു പോറലേറ്റത്. എന്നാൽ ഭയം കാരണം ആശുപത്രിയിൽ പോകുകയോ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയോ ചെയ്തിരുന്നില്ല. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ഒരാഴ്ച മുൻപ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയോടെയാണ് കുട്ടിയ്ക്ക് മരണം സംഭവിച്ചത്. കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അതേസമയം കുട്ടിയുടെ അപ്പൂപ്പൻ ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവർക്ക് കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. നില മോശമായതിനെ തുടർന്ന് ചെല്ലപ്പനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതായാണ് വിവരം. ഇവർക്കും കടിയേറ്റതായി സൂചനയുണ്ട്. ശാസ്താംകോട്ട ഏഴാം മൈൽ സെന്റ് തോമസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഫൈസൽ. അമ്മയുടെ ബന്ധുക്കൾക്കൊപ്പമാണ് ഫൈസൽ താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് തിരുവനന്തപുരത്ത് നെടുമങ്ങാടാണ് കഴിയുന്നത്. അവിടെ കുറച്ചു ദിവസം താമസിച്ച് മടങ്ങിയെത്തിയ ശേഷമാണ് കുട്ടിക്ക് അസ്വസ്ഥതകൾ തുടങ്ങിയത്.

