കോഴിക്കോട്: പന്തിരിക്കരിയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേര്‍ കൂടി പിടിയിൽ. വയനാട് മേപ്പാടി സ്വദേശികൾ ആയ മുബഷീർ, ഹിബാസ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവർ ഇർഷാദിനെ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ചവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം ഒൻപതായി.
ഇതിനിടെ കേസിലെ മുഖ്യപ്രതിയായ സ്വാലിഹിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് പുതിയ കേസ്. യുവാവിൻ്റെ ഭാര്യയായ പത്തനംതിട്ട സ്വദേശിനിയാണ് പരാതി നൽകിയത്. കോഴിക്കോട് പെരുവണ്ണാംമുഴി പൊലീസാണ് കേസെടുത്തിരിക്കുന്നത്.