ഹൈദരാബാദ്:ശബരിമലയിൽ പോകാൻ മാല ധരിച്ചെത്തിയ വിദ്യാർത്ഥിയെ ക്ലാസിൽ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. ഹൈദരാബാദ് മോഹൻസ് സ്കൂളിലാണ് സംഭവം. മാല ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് ടീച്ചർ കയറ്റിയില്ലെന്നും മാല അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നുമാണ് ആരോപണം.
തുടർന്ന് സ്കൂളിൽ പ്രതിഷേധമുണ്ടായി.
ശബരിമല തീർഥാടനത്തിന് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ധരിക്കുന്ന കറുത്ത വസ്ത്രവും തിലകവും നീക്കം ചെയ്യാനും ആവശ്യപ്പെട്ടതായി വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ആരോപിച്ചു. തുടർന്ന് സ്കൂളിൽ അയ്യപ്പ ഭക്തർ പ്രതിഷേധ പ്രകടനവുമായി എത്തി. മാലധരിച്ച വിദ്യാർത്ഥിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യമുയർന്നു.
നവംബർ 23 ന് മന്ദമാരിയിലെ സിംഗരേണി ഹൈസ്‌കൂളിലും പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അയ്യപ്പ മാല ധരിച്ചതിന്റെ പേരിൽ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പ്രശ്നമുണ്ടായിരുന്നു. മാല ധരിച്ചതിനാൽ മകനെ സ്കൂളിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ലെന്ന് വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചു.