തിരുവനന്തപുരം : നാടിനെ ഞെട്ടിച്ച് പട്ടാപ്പകൽ നഴ്‌സിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കി.ആറ്റിങ്ങൽ സൂര്യ വധക്കേസ് പ്രതി പിഎസ് ഷൈജുവിനെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊന്ന കേസിൽ വിധി പറയാനിരിക്കെയാണ് മരണം സംഭവിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
2016 ജനുവരിയിൽ 27 ന് ആറ്റിങ്ങലിൽ വച്ച് പാലാംകോണം സ്വദേശി സൂര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഷൈജു. പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു സൂര്യ. കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപം ഓട്ടോ സ്റ്റാന്റിൽ സ്ഥിതി ചെയ്യുന്ന ഇടവഴിയിൽ വച്ചാണ് യുവതിയെ കത്തി കൊണ്ട് കൊലപ്പെടുത്തിയത്.
സംഭവത്തിന് മൂന്ന് മാസം മുൻപാണ് ഷൈജു സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയിരുന്നു. എന്നാൽ യുവതി വിവാഹത്തിന് സമ്മതിക്കാത്തതാണ് കൊലയ്‌ക്ക് കാരണമെന്നാണ് കേസ്.