ദില്ലി : ഭാരത് ജോഡോ യാത്രയുടെയും രാഹുല്‍ ഗാന്ധിയുടെയും സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി സി.ആര്‍.പി.എഫ് രംഗത്ത് . ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തിനിടെ രാഹുല്‍ നിരവധി തവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് സി.ആര്‍.പി.എഫ്. വ്യക്തമാക്കി.
ഡിസംബര്‍ 24-ന് നടന്ന യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബുധനാഴ്ച കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ആര്‍.പി.എഫ് പ്രതികരണവുമമായി രംഗത്തെത്തിയത്
സംസ്ഥാന പോലീസുമായും മറ്റ് ഏജന്‍സികളുമായും ചേര്‍ന്നാണ് രാഹുലിന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്ന് സി.ആര്‍.പി.എഫ്. വ്യക്തമാക്കി. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായും ഡല്‍ഹി പോലീസ് അറിയിച്ചിരുന്നതായും സി.ആര്‍.പി.എഫ്. പറഞ്ഞു. 2020-ന് ശേഷം 113 തവണ രാഹുല്‍ ഗാന്ധി സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും സി.ആര്‍.പി.എഫ്. ചൂണ്ടിക്കാട്ടി.
തിരക്കു നിയന്ത്രിക്കുന്നതിലും Z+ സെക്യൂരിറ്റി ഏര്‍പ്പെടുത്തിയിയിട്ടുള്ള രാഹുല്‍ ഗാന്ധിയ്ക്ക് മതിയായ സംരക്ഷണമേര്‍പ്പെടുത്തുന്നതിലും ഡല്‍ഹി പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു തുടർന്നാണ് ഇപ്പോള്‍ സി.ആര്‍.പി.എഫ്. മറുപടി നല്‍കിയിരിക്കുന്നത് .