പാലക്കാട് : പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മാട്ടുമന്ത മുക്കൈപ്പുഴയിൽ ഇന്ന് ഉച്ചയോടെ മുങ്ങി മരിച്ചത്.
രാവിലെ 11 മണിയോടെയാണ് ഇവർ കുളിക്കാനായി പുഴയിലെത്തിയത്. കുളിക്കുന്നതിനിടെ ഇരുവരും പുഴയിലെ കുഴിയുള്ള ഭാഗത്ത് ചെളിയില്‍ പുതഞ്ഞു പോവുകയായിരുന്നു. ഏറെ നേരമായിട്ടും പുഴയിലേക്ക് പോയ ഇരുവരെയും തിരികെ വരാത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളും നാട്ടുകാരും ഇവർക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തുടർന്ന് പിന്നീട് ചിറ്റൂരില്‍ നിന്ന് അഗ്‌നി രക്ഷാസേനയെത്തി തിരച്ചിൽ നടത്തുകയായിരുന്നു.
നാലരയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മലമ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് രണ്ടുപേരും.