തിരുവനന്തപുരം: സംഗീതയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി ഗോപുവിനെതിരെ കൊലക്കുറ്റം ചുമത്തിയ കേസില്‍ എണ്‍പതോളം പേരാണ് സാക്ഷി പട്ടികയിലുള്ളത്. ബന്ധം പിരിഞ്ഞശേഷം വ്യാജപേരിൽ വാട്സ്ആപ്പിൽ സൗഹൃദം സ്ഥാപിച്ച ശേഷം ഗോപു ഈ സൗഹൃദം മുതലെടുത്ത് പുലർച്ചെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരാൻ ആവശ്യപ്പെടുകയും ഇറങ്ങി വന്ന സംഗീതയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.സംഗീതയുമായി അടുപ്പത്തിലായിരുന്നു മുമ്പ് ഗോപു. പിന്നീട് സൗഹൃദം ഒഴിഞ്ഞതോടെ പ്രണയം പകയായി മാറി. അങ്ങനെയാണ് വ്യാജ പേരില്‍ സൗഹൃദം സ്ഥാപിച്ചത്.
കൃത്യത്തിന് ഉപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലെ പുരയിടത്തില്‍നിന്ന് കണ്ടെത്തിയിരുന്നു. മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. കേസില്‍ മറ്റ് പ്രതികളില്ല. എണ്‍പതോളം പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. വര്‍ക്കല പൊലീസാണ് കേസ് അന്വേഷിച്ചത്.കേസിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ അന്വേഷണസംഘം ആദ്യം ശ്രമിച്ചെങ്കിലും പ്രതിക്കെതിരെ ജനരോഷം ഭയന്ന് പിന്മാറി. ഒടുവിൽ കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.