ഇന്ന് ഗാന്ധി ജയന്തി, ഭാരതത്തിന് മാത്രമല്ല ലോകത്തിന്നാകെ മാർഗ്ഗ ദീപമായിരുന്ന മഹാത്മാവിന്റെ 154-ാം ജന്മദിനം. ബ്രിട്ടീഷ് അധിനിവേശത്തെ അഹിംസയിലൂടെ നേരിട്ട് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി നിർണായക പങ്കുവഹിച്ച വ്യക്തിത്വം. ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമണോത്സുകമല്ലാത്ത രീതിയിൽ എതിരാളികളുടെ നേർക്ക് തൊടുത്തു വിടുന്ന തന്ത്രമാണ് ഗാന്ധിജി സ്വീകരിച്ചത്. ഓരോ ഇന്ത്യക്കാരനും ഒക്ടോബർ 2 എന്നത് വിശേഷപ്പെട്ട ദിനം തന്നെയാണ്
1869 ൽ ഒക്ടോബർ 2 ന് പോർബന്ദറിൽ ജനിച്ച മോഹൻദാസ് കരം ചന്ദ് ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന പദവിയിലെത്തുന്നത് വരെയുള്ള അദ്ദേഹത്തിന്റെ ജീവിത മുഹൂർത്തങ്ങൾ വിശകലനം ചെയ്യുമ്പോൾ, രാജ്യത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കാൻ നിയോഗിക്കപ്പെട്ടതുപോലെ, അതിനായി മാത്രം ജീവിച്ചതായി മാത്രമേ നമുക്ക് കാണാൻ കഴിയൂ. ആക്രമണവും അസഹിഷ്ണുതയുമില്ലാതെ അഹിംസാ മാർഗത്തിലൂടെയായിരുന്നു ഗാന്ധിജിയുടെ ഓരോ പ്രവൃത്തികളും എന്നതിനാൽ അഹിംസയെന്ന ഉയർന്ന ദർശനത്തിൻറെ ഏറ്റവും മികച്ച വക്താവായും രാജ്യം അദ്ദേഹത്തെ കരുതിപ്പോന്നു. അതുകൊണ്ട് തന്നെ ഗാന്ധിജി ജനിച്ച ഒക്ടോബർ 2 അഹിംസാ ദിനമായും ആചരിക്കുന്നു.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പ്രഖ്യാപിച്ച ഗാന്ധി തന്റെ ജീവിതം ജാതി, മത ചിന്തകൾക്കപ്പുറം ഭാരതത്തെ ഐക്യപ്പെടുത്താൻ അദ്ദേഹം ഉഴിഞ്ഞുവെച്ചു. ഗാന്ധിയുടെ ആത്മീയതയിലൂന്നിയ രാഷ്‌ട്രീയ പ്രവർത്തനത്തിൽ ആകൃഷ്ടനായ രബീന്ദ്രനാഥ ടാഗോറാണ് അദ്ദേഹത്തെ ‘മഹത്മാവ്’ എന്ന് ആദ്യമായി വിശേഷിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ വംജരുടെ അവകാശങ്ങൾക്കായി നടത്തിയ സമരത്തിലൂടെയാണ് ഗാന്ധി ശ്രദ്ധേയനായത്. ശേഷം ഇന്ത്യയിലെത്തി സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായി. ബ്രിട്ടീഷ് സാമ്ര്യാജ്യത്തിനെതിരെ പോരാടാൻ ഇന്ത്യൻ ജനതയെ ഒന്നിച്ച് നിർത്താനും നിസ്സഹകരണ പ്രസ്ഥാനത്തിൽ അണിചേർക്കാനും ഗാന്ധിക്കായി. നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ സ്വാതന്ത്ര്യ സമര പരമ്പരകൾക്ക് അദ്ദേഹം നേതൃത്വം നൽകി.