ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കുറ്റവാളികൾ ഏത് കടലിനടിയിൽ പോയി ഒളിച്ചാലും ഞങ്ങൾ അവരെ വേട്ടയാടി പിടിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണയുമായി വരികെ പോർബന്തറിൽ നിന്ന് 217 നോട്ടിക്കൽ മൈൽ അകലെവച്ച് എണ്ണക്കപ്പല്‍ എംവി.കെം പ്ലൂട്ടോ ഡ്രോൺ ആക്രമണത്തിനിരയായതിന് പിന്നാലെയാണ് . പ്രതിരോധ മന്ത്രിയുടെ പ്രതികരണം പുറത്ത് വന്നത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ തുടക്കം മുതൽ സുപ്രധാനമായ ചെങ്കടൽ കപ്പൽ പാത ലക്ഷ്യമിട്ട് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ നിരവധി ഡ്രോൺ, മിസൈൽ ആക്രമണങ്ങളിലൊന്നാണ് എംവി.കെം പ്ലൂട്ടോയ്‌ക്കെതിരെയും നടന്നതെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തെ തുടർന്ന് കപ്പലിൽ സ്ഫോടനമുണ്ടാകുകയും തീപിടുത്തമുണ്ടാകുകയും ചെയ്തുവെങ്കിലും കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് തീ അണച്ചു. കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്. കോസ്റ്റ് ഗാര്‍ഡിന്റെ അകമ്പടിയിൽ എംവി.കെം പ്ലൂട്ടോ മുംബൈയിലെത്തി.കപ്പലിലെ ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം മംഗളൂരുവിലേക്ക് യാത്ര തുടരും. ആക്രമണത്തിൽ കപ്പലിൽ സ്ഫോടനമുണ്ടാകുകയും തീപിടുത്തമുണ്ടാകുകയും ചെയ്തുവെങ്കിലും കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് തീ അണച്ചതിനാൽ അപകടം ഒഴിവായി.

