കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ യെതി എയർലൈൻസിന്റെ വിമാനം തകർന്ന് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരുടെ മരണത്തിനിടയായ ദുരന്തത്തിന് കാരണം മനുഷ്യ പിഴവ് തന്നെയാണെന്ന് റിപ്പോർട്ട്. അപകടത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച അഞ്ചംഗ അന്വേഷണ കമ്മീഷൻ ഇന്ന് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വിമാനം തകർന്നത് മനുഷ്യ പിഴവ് മൂലമാണെന്ന് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളും നേപ്പാളിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു. ജനുവരി 15-നാണ് ജീവനക്കാരടക്കം 72 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടം നേപ്പാളിൽ നടന്നത്. ലാൻഡിങ്ങിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെട്ട യെതി എയർലൈൻസിന്റെ 9N-ANC ATR-72 വിമാനം പൊഖാറയിൽ തകർന്ന് വീഴുകയായിരുന്നു.
മുൻ സെക്രട്ടറി നാഗേന്ദ്ര പ്രസാദ് ഗിമിറെയുടെ ഏകോപനത്തിൽ രൂപീകരിച്ച കമ്മീഷൻ, സാംസ്കാരിക, ടൂറിസം, വ്യോമയാന മന്ത്രി സുഡാൻ കിരാതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണ കമ്മിഷന്റെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ മന്ത്രി കിരാതി വകുപ്പുകൾക്ക് നിർദേശം നൽകിയതായാണ് വിവരം.
അഭിഷേക് കുശ്‌വാഹ (25), ബിഷാല്‍ ശര്‍മ (22), അനില്‍ കുമാര്‍ രാജ്ഭാര്‍ (27) സോനു ജെയ്‌സ്വാള്‍ (35), സഞ്ജയ ജയ്‌സ്വാള്‍ (26) എന്നീ 5 ഇന്ത്യക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.