സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് മഹാരാജാസ് കോളജ് അടച്ചതിന് പിന്നാലെ പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റം. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാർശത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോളജിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേൽക്കുകയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകനുമെതിരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ കോളേജ് ക്യാംപസിലുണ്ടായ സംഘർഷത്തിനിടെ എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിയുമായ കാസർഗോഡ് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുൽ നാസറിന് (21) വെട്ടേറ്റിരുന്നു.
മറ്റൊരു സംഭവത്തിൽ ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ക്യാംപസിൽ മൂർച്ചയുള്ള വസ്തു കൊണ്ടു പിന്നിൽ നിന്ന് ഇടിച്ചെന്നുമാണ് പരാതി. കോളജിലെ അസി. പ്രഫസറും കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസറുമായ ഡോ. കെ.എം.നിസാമുദ്ദീനാണു മർദ്ദനമേറ്റത്. ചികിത്സ തേടിയ അദ്ധ്യാപകന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.