നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. അപകീർത്തികരമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന മെമ്മറിക്കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ, ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകാനുള്ള സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപിന്‍റെ അപ്പീൽ. അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകണമെന്ന ഉത്തരവിൽ സിംഗിൾ ബെഞ്ച് തന്‍റെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്.
എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി പകർപ്പ് നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.