ലോകത്തെ മാറ്റിമറിച്ച പലചിന്തകളും തുടങ്ങുന്നത് ഒരു മോഹത്തിൽ നിന്നാണ്. ചിലർ മോഹങ്ങൾ പകുതി വഴിയിൽ അവസാനിപ്പിക്കുമ്പോൾ മറ്റു ചിലർ തങ്ങളുടെ മോഹങ്ങൾക്കും ലക്ഷ്യത്തിനായും നിരന്തരം പ്രയത്നിക്കും. ഇന്ന് പുറത്തു വന്ന സിവില്‍ സര്‍വീസ് റാങ്ക്ലിസ്റ്റിൽ നാലാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായി മാറിയ പികെ സിദ്ധാര്‍ത്ഥ് രാംകുമാറിന്റെ വിജയത്തിന് പിന്നിലും തന്റെ ലക്ഷ്യത്തിനായി നടത്തിയ നിരന്തര പ്രയത്നത്തിന്റെ കഥയുണ്ട്.
നാലു തവണയാണ് സിദ്ധാര്‍ത്ഥ് തന്റെ ഐഎഎസ് മോഹത്തിനായി പടപൊരുതിയത്. മൂന്നാം വട്ടം ഐപിഎസ് കരസ്ഥമാക്കി. എന്നിട്ടും ഐഎഎസ് എന്ന മോഹത്തിന് പിന്നാലെ വീണ്ടും അവൻ ഓടി. 2019-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിത്തുടങ്ങുമ്പോള്‍ ആദ്യ കടമ്പയായ പ്രിലിമിനറി പോലും കടക്കാന്‍ സിദ്ധാര്‍ത്ഥിനായില്ല. എന്നാല്‍ ഐഎഎസ് മോഹം ഉള്ളിലുള്ള സിദ്ധാര്‍ത്ഥ് ആത്മവിശ്വാസത്തോടെ പഠിച്ച് 2020-ല്‍ വീണ്ടും പരീക്ഷ എഴുതി. ഇത്തവണ റാങ്ക് ലിസ്റ്റിന് പകരം റിസര്‍വ് ലിസ്റ്റിലാണ് ഇടം പിടിക്കാനായതെങ്കിലും ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി ലഭിച്ചു.
ജോലിക്കിടയിലും കൃത്യമായ പഠനത്തിനും പരിശീലനത്തിനും സമയം കണ്ടെത്താനും സിദ്ധാര്‍ത്ഥ് മറന്നില്ല. 2021-ലെ സിവില്‍ സര്‍വീസ് പരീക്ഷയിൽ 181-ാം റാങ്ക് നേടി. സിദ്ധാര്‍ത്ഥിനെ തേടിയെത്തിയത്. ഐഎഎസ് എന്ന സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും ഐപിഎസ് ട്രെയിനിങ്ങിനായി സിദ്ധാര്‍ത്ഥ് വണ്ടി കയറി. പക്ഷേ, അപ്പോഴും പഠനവും പരിശീലനും ഉപേക്ഷിച്ചില്ല. ചിട്ടയായ പഠനവും മോക്ക് ടെസ്റ്റുകളും, ടെസ്റ്റ് സീരീസുകളുമൊക്കെയായി സിവില്‍ സര്‍വീസ് പഠനം തുടര്‍ന്നുകൊണ്ടേയിരുന്നു. 2022-ല്‍ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 121-ാം റാങ്ക് നേട്ടമാണ് സിദ്ധാര്‍ത്ഥിനെ തേടിയെത്തിയത്. പലരും ജോലി രാജി വെച്ച് പഠിക്കാനിരിക്കുമ്പോള്‍ ജോലിക്കൊപ്പം പഠിക്കുക എന്ന രീതിയാണ് സിദ്ധാര്‍ത്ഥ് സ്വീകരിച്ചത്.
കൃത്യമായ പരിശീലനവും ഐഎഎസ് അക്കാദമിയില്‍ നടത്തിയ ടെസ്റ്റ് സീരീസും മികച്ച വിജയത്തിന് ഏറെ സഹായിച്ചു. മികച്ച വായനാശീലമുള്ള സിദ്ധാര്‍ത്ഥ് ആനുകാലിക സംഭവങ്ങളും മറ്റും കൃത്യമായി നിരീക്ഷിച്ചിരുന്നു. പഠനത്തിനായി കോച്ചിങ് സെന്ററുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ കണ്ടന്റുകളേയും ആശ്രയിച്ചു.
അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് സിദ്ധാര്‍ഥിന്റെ കുടുംബം. അമ്മ രതി. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.