ഭീകരർക്ക് സഹായം നൽകുന്ന പാകിസ്ഥാന്റെ സമീപനം മാറുന്നതുവരെ അവർക്ക് ചില്ലിക്കാശ് നൽകരുതെന്ന് യു.എന്നിലെ മുൻ അമേരിക്കൻ സ്ഥാനപതി നിക്കി ഹാലി. പാകിസ്ഥാനുള്ള സാമ്പത്തികസഹായം വെട്ടിക്കുറച്ചുകൊണ്ടുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെയും അവർ പ്രകീർത്തിച്ചു. യു.എസ്. ഒരുരാജ്യത്തിന് സഹായം നൽകുമ്പോൾ തിരിച്ച് എന്തുകിട്ടുന്നു എന്നുകൂടി ചോദിക്കുന്നത് നല്ലതായിരിക്കും.
യു.എന്നിലെ വിവിധ വിഷയങ്ങളിൽ യു.എസിനെതിരായി നിൽക്കുന്ന ചരിത്രമാണ് പാകിസ്ഥാനുള്ളത്. യു.എന്നിൽനടന്ന നിർണായകവോട്ടെടുപ്പുകളിൽ 76 ശതമാനത്തോളം വിഷയങ്ങളിലും പാകിസ്ഥാൻ യു.എസിന് എതിരായിരുന്നു. 2017-ൽ പാകിസ്ഥാന് 100 കോടി ഡോളറിന്റെ യു.എസ്. സഹായമാണ് ലഭിച്ചത്. ഇതിൽ നല്ലൊരുപങ്കും പോയത് പാക് സൈന്യത്തിനാണ്.
കുറച്ചുപണം റോഡ്, ഹൈവേ, ഊർജ പദ്ധതികൾക്കായും ലഭിച്ചു -‘വിദേശസഹായം സുഹൃത്തുക്കൾക്കുമാത്രം’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ നിക്കി ഹാലി പറഞ്ഞു.ട്രംപ് ഭരണകൂടം നേരത്തേതന്നെ പാകിസ്ഥാനുള്ള സഹായം വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഇനിയുംകൂടുതൽ ചെയ്യേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഇന്ത്യൻ വംശജയും സൗത്ത് കരോലൈന മുൻ ഗവർണറുമായ നിക്കി ഹാലി ഡിസംബറിലാണ് സ്ഥാനപതി പദവി ഒഴിഞ്ഞത്.