വാഷിംഗ്‌ടൺ : യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയുടെ ഭാഗമായി ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റി മൊഴിയെടുപ്പ് ആരംഭിച്ചു. ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങുന്ന ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ 300 പേജുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് ജുഡീഷ്യറി കമ്മിറ്റി മൊഴിയെടുപ്പ് ആരംഭിച്ചത്.
നിയമ, ഭരണഘടന വിദഗ്ധരാണ് കമ്മിറ്റിക്കു മുന്‍പാകെ മൊഴി നല്‍കുക. ഡെമോക്രാറ്റ് ആധിപത്യമുള്ള 41 അംഗ കമ്മിറ്റിക്കു മുന്‍പാകെ നാലില്‍ മൂന്നു സാക്ഷികള്‍ പ്രസിഡന്റ് ട്രംപിനെതിരേ മൊഴി നല്‍കുമെന്നാണ് കരുതുന്നത്. റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ വിളിച്ച ഒരു സാക്ഷി മാത്രമാകും ട്രംപിന് അനുകൂലമായി മൊഴി നല്‍കുക. ന്യൂയോര്‍ക്കില്‍നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധി ജെറോള്‍ഡ് നാഡ്ലറാണ് കമ്മിറ്റി ചെയര്‍മാന്‍. ‘അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലിന് അഭ്യര്‍ഥിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. പ്രസിഡന്റിന്റെ ഓഫീസ് സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ട്രംപ് ഉപയോഗിച്ചു. പിടിക്കപ്പെട്ടപ്പോള്‍, അന്വേഷണ നടത്തുന്നതിനും വിസമ്മതിച്ചു’- ജെറോള്‍ഡ് നാഡ്ലര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് പ്രസിഡന്റിന്റെ നടപടി. തെരഞ്ഞെടുപ്പിനു മുന്‍പു ഇതിനെതിരേ ശക്തമായി നടപടി ഉണ്ടാകുമെന്നും നാഡ്ലര്‍ മാധ്യമങ്ങളോടു പറഞ്ഞു.