ദില്ലി : ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ബലാക്കോട്ടെ ജയ്ഷെ മുഹമ്മദ് ഭീകരക്യാമ്പിൽ ആക്രമണ സമയത്ത് 263 തീവ്രവാദികളുടെ സാന്നിദ്ധ്യം ഉറപ്പിച്ച് ദേശീയ മാധ്യമമായ ടൈംസ് നൗ ചാനൽ. ആക്രമണം നടക്കുന്ന സമയത്ത് 25 ഓളം ചാവേറുകൾ ക്യാമ്പിൽ ഉണ്ടായിരുന്നതായി ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്‍റലിജന്‍സ് ഏജൻസികളെ ഉദ്ദരിച്ചാണ് ടൈംസ് നൗ കണക്കുകൾ പുറത്തുവിട്ടത്. ഫെബ്രുവരി 19 മുതൽ ജയ്ഷെ മുഹമ്മദിന്റെ ഉയർന്ന നേതാക്കളുടെ സാന്നിദ്ധ്യം ക്യാമ്പിൽ ഉണ്ടായിരുന്നതായി ഇന്‍റലിജന്‍സ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
സാധാരണ പരിശീലനം നൽകുന്ന ദൗറ-ഇ-ആം എന്ന വിഭാഗത്തിൽ ആക്രമണ സമയത്ത് 83 ഭീകരർക്ക് പരിശീലനം നൽകിയിരുന്നു. പ്രത്യേക പരിശീലനം നൽകുന്ന ദൗറ – ഇ- ഖാസ് വിഭാഗത്തിൽ ആക്രമണ സമയത്ത് 91 പേരും,ഫിദായീൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ദൗറ-ഇ-മുത്തലാ വിഭാഗത്തിൽ 25 മുതൽ 30 വരെ ഭീകരരുമാണ് പരിശീലനം നൽകിയിരുന്നത്. ഇതു കൂടാതെ ക്യാമ്പിൽ ഉണ്ടായിരുന്ന 18 പേർ പരിശീലകരാണെന്നും കരുതുന്നു. ഐ എസ് ഐ എസ് യിലെ ചില ഉദ്യോഗസ്ഥരും ക്യാമ്പിൽ ഉണ്ടായിരുന്നതായി മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ടൈംസ് നൗ കൂടാതെ ചില അന്താരാഷ്ട്ര മാധ്യമങ്ങളും കനത്ത ആൾനാശം ബലാക്കോട്ടിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശം മുഴുവൻ പാകിസ്ഥാൻ പട്ടാളം വളഞ്ഞതായും ശവശരീരങ്ങൾ മുഴുവൻ കുഴിയെടുത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതായും റിപ്പോർട്ട് ഉണ്ട്. കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ സമീപത്തെ നദിയിലേക്ക് വലിച്ചെറിഞ്ഞതായും പ്രദേശവാസികളെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു പ്രദേശത്തേക്ക് മാധ്യമ സംഘങ്ങളെ ഇനിയും അനുവദിക്കാത്തതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത ആയിരുന്നു.