സൗമ്യമായ പെരുമാറ്റം കൊണ്ടും ഉറച്ച നിശ്ചയദാർഢ്യം കൊണ്ടും രാഷ്ട്രീയത്തീനതീതമായി എവരുടെയും സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ നേതാവായിരുന്നു മനോഹർ പരീക്കർ. മാനവികമൂല്യങ്ങൾക്ക് വലിയ വില കല്‍പിക്കുന്ന നേതാവായിരുന്നു ഗോവയുടെ സ്വന്തം പരീക്കർ. യൗവനം മുതല്‍ രാഷ്ട്രീയജീവിതത്തില്‍ സജീവ പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ പരീക്കറിന് കഴിഞ്ഞു.
മനോഹര്‍ ഗോപാല കൃഷ്ണ പ്രഭു പരീക്കര്‍ എന്നാണ് പൂര്‍ണ്ണമായ നാമധേയം. പരീക്കര്‍ സ്കൂള്‍ പഠനകാലത്താണ് തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ പ്രവേശിച്ച് മുഖ്യശിക്ഷക് ആയായിരുന്നു പരീക്കറിന്‍റെ ചുവട് വയ്പ്. 26ാം വയസ്സില്‍ സംഘചാലകിന്‍റെ ചുമതല ഏറ്റെടുത്തു. രാമ ജന്മഭൂമി മൂവ്മെന്‍റില്‍ പ്രധാനമായും സാന്നിധ്യം അറിയിച്ചതും പരീക്കറായിരുന്നു.
ബിജെപിയില്‍ അംഗമായതോടെ 1994 ല്‍ ഗോവയില്‍ പനാജി മണ്ഡലത്തെ പ്രതിനിധീകരിച്ച് മനോഹര്‍ പരീക്കര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999 വരെ നിയമസഭയില്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നു. 2000 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് പരീക്കര്‍ ആദ്യമായി ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2000-2005 ഗോവാ മുഖ്യമന്ത്രിയായ പരീക്കര്‍ 2012-2014 ലും ഗോവാ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2014 ലാണ് അദ്ദേഹം രാജ്യസഭയിലേക്ക് എത്തിയത്. 2014 നവംബറില്‍ അരുൺ ജെയ്റ്റ്ലി കേന്ദ്ര ധനമന്ത്രിയായപ്പോള്‍ ജെയ്റ്റ്ലി വഹിച്ച കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം പരീക്കറിനെ തേടിയെത്തി. അതിന് ശേഷം 2017 ല്‍ ഗോവയുടെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു. രാജ്യത്തു ഐ ഐ ടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു പരീക്കർ.