തിരുവനന്തപുരം: വിവാദമായ പൊലീസ് ഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തീരുമാനം ഗവർണറെ അറിയിക്കും. ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.
സൈബർ സുരക്ഷയ്ക്കായി പുതിയ ഭേദഗതി വിശദമായ ചർച്ചയ്ക്കുശേഷം കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസ് വിഷയം ചർച്ച ചെയ്യാനാണ് 3.30ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്.നിലവിലുള്ള പോലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭ ശുപാര്‍ശ ചെയ്തത്.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്. ഈ മാസം 22ന് ആണ് ഓർഡിനൻസ് പുറത്തിറങ്ങിയത്.