ദില്ലി: കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നീണ്ട കൂട്ടയടികൾക്കും പ്രതിസന്ധിയ്ക്കും പിന്നാലെയാണ് പഞ്ചാബ് കോൺഗ്രസിലെ തമ്മിലടി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി പദവിയിൽ നിന്നും പുറത്താക്കികൊണ്ട് കേന്ദ്ര നേതൃത്വം അവസാനിപ്പിച്ചത്. എന്നാലിതാ പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും നേതൃമാറ്റം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ നേതൃമാറ്റം ഇപ്പോഴില്ലെന്ന് എഐസിസി വ്യക്തമാക്കി. മുമ്പ് കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരസ്യമായി രംഗത്തിയ സച്ചിൻ പൈലറ്റ് തന്നെ അനുകൂലിക്കുന്ന എംഎൽഎമാർക്കൊപ്പം മാറി നിന്നും പാർട്ടി തലവേദ ഉണ്ടാക്കിയിരുന്നു.
എന്നാൽ രാജസ്ഥാനിലും ഭരണതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വമെന്നാണ് റിപ്പോർട്ട് . മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു.
രാജസ്ഥാനില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ പോലും പരിഗണിക്കാതെയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഇടപെടല്‍. പാര്‍ട്ടി കാര്യങ്ങള്‍ എല്ലാം സ്വയം ഏറ്റെടുത്ത് നിയന്ത്രിക്കുന്ന അവസ്ഥ. ഇത് ഹൈക്കമാന്‍ഡിന്റെ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതേസമയം ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. സമീപകാലത്ത് കോണ്‍ഗ്രസിലെ സംഘടനാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് രാഹുല്‍ ഗാന്ധിയാണ്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് രാജി ഭീഷണി മുഴക്കിയപ്പോഴും അനുനയ നീക്കത്തിന് മുതിരാതെ പുതിയ മുഖ്യമന്ത്രിയെ നിയമിക്കുകയാണ് ചെയ്തത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി അധികാരത്തിലെത്തുകയും ചെയ്തു. ഹൈക്കമാന്‍ഡ് നിര്‍ദേശം മറികടന്നു നീങ്ങിയാല്‍ രാജസ്ഥാനിലും ‘പഞ്ചാബ്’ ആവര്‍ത്തിച്ചേക്കുമെന്നാണ് സൂചന.