കൊപ്പല്‍ : കര്‍ണാടകയെ നടുക്കി ക്രൂര കൊലപാതകം. കൊപ്പല്‍ ജില്ലയില്‍ ബേക്കറിക്കുള്ളില്‍ യുവാവിനെ ഏഴംഗ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സ്വത്തുതര്‍ക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചന്നപ്പ നരിനാള്‍ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രവി, പ്രദീപ്, മഞ്ജുനാഥ്, നാഗരാജ്, മഞ്ജുനാഥ്, ഗൗതം, പ്രമോദ് എന്നിവർ അറസ്റ്റിലായി.
ബേക്കറിക്കുള്ളില്‍ നിന്നുള്ള സിസിടിവി ദൃശ്യത്തില്‍ അക്രമികള്‍ ചന്നപ്പയെ വാളുകളും മരകഷ്ണവും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്നത് വ്യക്തമായി കാണാം. പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്ററില്‍താഴെ അകലെയായിരുന്നു കൊലപാതകം നടന്നത്. ദീര്‍ഘകാലമായുള്ള സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നും ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് പോലീസിന്‍റെ നിഗമനം.

